ഡോക്യുമെന്‍ററിയിൽ വിശദീകരണത്തിന് അവസരം നൽകിയിരുന്നു, പ്രതികരിച്ചില്ല: ബിബിസി

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയിൽ ബിബിസി വിശദീകരണവുമായി രംഗത്ത്. വിവാദ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ഇന്ത്യൻ സർക്കാരിന് അവസരം നൽകിയെങ്കിലും സർക്കാർ പ്രതികരിച്ചില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വിശദമായ ഗവേഷണത്തിനൊടുവിലാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്. ബി.ജെ.പി നേതാക്കളുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബി.ബി.സി പറഞ്ഞു. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും വംശഹത്യയ്ക്കു കുറ്റക്കാരനാണെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പക്കൽ രേഖകൾ ഉണ്ടെന്നും വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്‍ററിയെ ഇന്ത്യ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയുടെ വിശദീകരണം. ബിബിസി ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററി ഇന്ത്യയിൽ പ്രദർശിപ്പിച്ചിട്ടില്ലെന്നും യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരണമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

Related Posts