"സൂക്ഷിക്കുക! ലൗ ജിഹാദിൽ നായന്മാരും ഉണ്ട്, നായന്മാർ ക്രിസ്ത്യാനികൾക്ക് എതിരെ ലൗ ജിഹാദ് തുടങ്ങിയിട്ട് 78 കൊല്ലമായി"

ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് വിവാദങ്ങൾ കൊഴുക്കുന്നതിനിടെ രസകരമായ കുറിപ്പുമായി പ്രശസ്ത എഴുത്തുകാരൻ സക്കറിയ. ലൗ ജിഹാദിൽ മുസ്ലീങ്ങളും ഈഴവരും മാത്രമല്ല, നായന്മാരും ഉണ്ടെന്നാണ് സക്കറിയയുടെ കണ്ടെത്തൽ. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന കൃതി അതിനുള്ള ഒന്നാം തരം തെളിവാണ് എന്ന് എഴുത്തുകാരൻ പറയുന്നു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് വിവാദങ്ങളെ ആക്ഷേപ ഹാസ്യ രൂപത്തിൽ എഴുത്തുകാരൻ അവതരിപ്പിക്കുന്നത്.

ബഷീർ എന്ന'വിനീത ചരിത്രകാരൻ' 1943 ൽ തന്നെ ലൗ ജിഹാദ് എന്ന വാസ്തവം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സക്കറിയ പറയുന്നു. ക്രിസ്ത്യാനിയായ സാറാമ്മയെ വളയ്ക്കാനായി നായരായ കേശവൻ പണിപ്പെടുന്നതാണ് പ്രേമലേഖനത്തിൽ നാം കാണുന്നത്. "പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?" എന്ന് തുടങ്ങുന്ന കേശവൻ നായരുടെ സാറാമ്മയ്ക്കുള്ള പ്രണയലേഖനം ലൗ ജിഹാദിന്റെ തെളിവാണ്. ഒറ്റ പ്രേമലേഖനത്തിന്മേൽ നായരായ കേശവൻ ക്രിസ്ത്യാനിയായ സാറാമ്മയെ തട്ടിയെടുത്തു. നായന്മാർ ക്രിസ്ത്യാനികൾക്ക് എതിരെ ലൗ ജിഹാദ് തുടങ്ങിയിട്ട് 78 കൊല്ലമായി എന്നു ചുരുക്കം.

"ബഹുമാനപ്പെട്ട ബിഷപ്പുമാരെ, മുസ്ലിങ്ങളെയും ഈഴവരെയും പോലെ നിങ്ങൾ നായന്മാരെയും സൂക്ഷിക്കണേ" എന്ന രസകരമായ അഭ്യർഥനയോടെയാണ് തന്റെ കുറിപ്പ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ് അതേ രൂപത്തിൽ താഴെ:

സൂക്ഷിക്കുക! ലൗ ജിഹാദിൽ നായന്മാരും ഉണ്ട്

ബഹു മാനപ്പെട്ട പാലാ ബിഷപ്പിന്റെ സഭയിലെ ഒരു പുരോഹിതൻ തന്നെ ലൗ ജിഹാദ് സംബന്ധിച്ച് അദ്ദേഹത്തെ തിരുത്തിക്കഴിഞ്ഞു. ഈഴവരാണ് ക്രിസ്ത്യാനി പെൺകുട്ടികളെ ചോർത്തുന്നത് എന്നു അദ്ദേഹം വ്യക്തമാക്കി. (ഗൗരിയമ്മ ടി വി തോമസിനെ ചോർത്തിയത് ഈ ഗൂഡാലോചനയുടെ ഭാഗമായിരു ന്നോ എന്ന് അന്വേഷിക്കേണ്ടതാണ്.) ശ്രീ വെള്ളാപ്പള്ളി നടേശന് കൂടുതൽ ഉത്തരവാദിത്തങ്ങളായി എന്ന് ചുരുക്കം.എന്നാൽ ലൗ ജിഹാദ് വാസ്തവത്തിൽ തുടങ്ങിയത് നായന്മാരാണെന്ന നടുക്കുന്ന സത്യം ഞാൻ ഇന്നലെ കണ്ടെത്തി. ഓർമ്മകൾ പുതുക്കാൻ വേണ്ടി ഇന്നലെ ബഷീറിന്റെ 'പ്രേമലേഖനം" വായിക്കുകയായിരുന്നു. അപ്പൊളിതാ ആ നഗ്നസത്യം പുസ്തകത്തിന്റെ ഒന്നാം താളിൽനിന്നു എന്നെ തുറിച്ചു നോക്കുന്നു! വൈക്കം മുഹമ്മദ് ബഷീർ എന്ന 'വിനീത ചരിത്രകാരൻ' 1943 -ൽ തന്നെ ഈ വാസ്തവം വെളിപ്പെ ടുത്തിയിരിക്കുകയാ ണ്‌. (നായന്മാർ അദ്ദേഹത്തോട് പൊറുക്കട്ടെ! അ ദ്ദേഹം ഒരു മുസ്ലിം നാമധാരിയാണ് എന്നത് ബിഷപ്പും പൊറുക്കട്ടെ.)

"പ്രേമലേഖന" ത്തിന്റെ ഒന്നാം പേജിൽ വായിക്കൂ :

" പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?

ഞാനാണെങ്കിൽ --- എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിക്കുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്നഭ്യർഥിച്ചുകൊണ്ട്,

സാറാമ്മയുടെ കേശവൻ നായർ.'

ചുരുക്കി പറഞ്ഞാൽ നായന്മാർ ക്രിസ്ത്യാനികൾക്കെതീരെ ലൗ ജിഹാദ് തുടങ്ങിയിട്ട് ഇന്നേക്ക് 78 കൊല്ലമായി. മന്നത്തു പദ്മനാഭൻ എന്ന നല്ല മനുഷ്യൻ കേശവൻ നായരുടെ പ്രണയലേഖനം വായിച്ചു ഒന്ന് പുഞ്ചിരിച്ചി ട്ട് ആത്മഗതം ചെയ്തിരിക്കാം : അങ്ങനെ വേണം നായന്മാർ! മടി പിടിച്ചു ഇരുന്നാൽ പോരാ!

ഒറ്റ പ്രേമലേഖനത്തിന്മേൽ കേശവൻ നായർ സാറാമ്മയെ തട്ടിയെടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ. കഷ്ടം!

എന്നിട്ടു ആ തല തെറിച്ച ക്രിസ്ത്യാനി പെണ്ണ് കേശവൻ നായർക്ക് കുറെ രൂപയും കൊടുത്ത് ആ നായരുടെ കാലുകളിൽ ഉമ്മ വച്ചിട്ട് പറയുകയാണ്! "ഞാനാകുന്നു പ്രേമലേഖനം! യുവതിയാകുന്നു, യുവാവാകുന്നു --- പ്രേമലേഖനം." (രൂപയുടെ കാര്യം നിങ്ങൾ ശ്രദ്ധിച്ചുവല്ലോ. പെണ്ണിനെ മാത്രമല്ല അവളുടെ അപ്പൻ അധ്വാനിച്ചുണ്ടാക്കിയ പൈസയും നായർ കൊണ്ടുപോയി ! ഭയങ്കരം!) കഴിഞ്ഞില്ല.

ആ നായർ-പ്രേമലേഖനം അവൾ എവിടെയായിരുന്നു സൂക്ഷിച്ചു വച്ചിരുന്നത് എന്ന് കൂടി കേട്ടാൽ ബിഷപ്പുമാർ ചെവി പൊത്തിക്കൊണ്ടു ഓടും.

"അവൾ ബോഡീസിന്റെ അകത്തു നിന്ന് അനേക കാലത്തെ വിയർപ്പിൽ കുളിച്ച പുരാതനമായ കടലാസ് എടുത്തു ..."

ഇതിൽ കൂടുതൽ പറയാൻ എനിക്ക് ശക്തിയില്ല.

ബഹുമാനപ്പെട്ട ബിഷപ്പുമാരെ! മുസ്ലിങ്ങളെയും ഈഴവരെയും പോലെ നിങ്ങൾ നായന്മാരെയും സൂക്ഷിക്കണേ.

വാസ്തവത്തിൽ കേരളം ഇനി നിങ്ങൾ തന്നെ ഭരിച്ചാൽ പോരെ? ഈ മുസ്ലിങ്ങളും ഈഴവരും നായന്മാരുമെല്ലാം ഒരു ബുദ്ധിമുട്ടല്ലേ.

Related Posts