ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് ബാധ കേരളത്തിലും.

മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെറ്റ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്.

തിരുവനന്തപുരം :

ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിതരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണം വിതയ്ക്കുന്ന ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് ബാധ കേരളത്തിലും. ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തതതായാണ് വിവരം. തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ചികില്‍സയിലുളളത്. കൊവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കൊവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്റ്റീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ദീര്‍ഘകാല പ്രമേഹരോഗികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും കൊവിഡാനന്തരം ഫംഗസ് ബാധ കൂടുതലായി കാണുന്നുവെന്നാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള പഠനങ്ങൾ സൂചിപ്പിക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂക്കോര്‍മൈക്കോസിസ്  ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെറ്റ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. മണ്ണിലും വായുവിലുമുളള ഇവ ചിലപ്പോൾ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുളളവരില്‍ ദോഷം ചെയ്യാറില്ല. എ എച്ച് ഐ വി ബാധിതരിലും വളരെക്കാലമായി പ്രമേഹമുളളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഇവരില്‍ ബ്ളാക്ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) ബാധ ഗുരുതരമാകാന്‍ കാരണം.  

Related Posts