വള്ളം മറിഞ്ഞ് പൊലീസുകാരന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ തേടിയുള്ള യാത്രക്കിടെ വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ച സംഭവത്തിൽ വർക്കല പൊലീസാണ് കേസെടുത്തത്. വർക്കല ഡിവൈഎസ്പി നിയാസിനാണ് അന്വേഷണ ചുമതല.

പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തേടിയുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. വർക്കല സിഐ പ്രശാന്തും, എസ് ബാലുവും മറ്റൊരു പൊലീസുകാരൻ പ്രശാന്തും സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. വള്ളക്കാരൻ വസന്തനും ഇവരുടെ ഒപ്പം ഉണ്ടായിരുന്നു. രക്ഷപ്പെട്ട സിഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും ഗുരുതരാവസ്ഥയിൽ ആശുപത്രി ചികിത്സയിലാണ്. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പ്രതിയെ പിടിക്കാൻ പോകാൻ വള്ളമെടുക്കണമെന് സിഐ ആവശ്യപ്പെട്ടുവെന്നും വള്ളം മുന്നോട്ട് പോയപ്പോൾ ബാലു എഴുന്നേറ്റുവെന്നും അപ്പോൾ വള്ളം മറിഞ്ഞുവെന്നുമാണ് വസന്തൻ പറയുന്നത്. സിഐയെയും ഒരു പൊലീസുകാരനെയും രക്ഷിക്കാൻ ശ്രമിച്ച ശേഷം ബാലുവും നീന്തുന്നുണ്ടായിരുന്നുവെന്നും കരയ്ക്കെത്തിച്ച് തിരിഞ്ഞു നോക്കിയപ്പോൾ ഇയാളെ കണ്ടില്ലെന്നുമാണ് വസന്തന്റെ വിശദീകരണം.

എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ് ബാലു. വർക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ ഇവിടെ നിന്ന് പ്രതിക്കായുള്ള തെരച്ചിൽ സംഘത്തിലേക്ക് നിയോഗിക്കുകയായിരുന്നു. ബാലുവിന്‍റെ നിര്യാണത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു.സെപ്റ്റംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഡിജിപി അനുസ്മരിച്ചു.

Related Posts