പശ്ചിമ ബംഗാളിലെ സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ ബോംബ് സ്ഫോടനം; വൻ അപകടം ഒഴിവായി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സ്കൂൾ കെട്ടിടത്തിൽ ബോംബ് സ്ഫോടനം. ടിറ്റാഗഡ് ഫ്രീ ഇന്ത്യാ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച ക്ലാസുകൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്‍റെ ആദ്യ രണ്ട് നിലകളിലെ മുറികളിലായിരുന്നു വിദ്യാർത്ഥികളും അധ്യാപകരും. മൂന്നാം നിലയുടെ മേൽക്കൂരയിലാണ് സ്ഫോടനം നടന്നത്. അതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തിന്‍റെ ശബ്ദം കേട്ട് പരിഭ്രാന്തരായ വിദ്യാർത്ഥികൾ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. സ്ഫോടനത്തിന് ശേഷം അധ്യാപകർ മേൽക്കൂരയ്ക്ക് സമീപം പരിശോധനയ്ക്കായി പോയിരുന്നതായി സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം പറഞ്ഞു. നാടൻ ബോംബ് ആണ് സ്ഫോടനത്തിന് കാരണമെന്ന് സംഭവസ്ഥലം സന്ദർശിച്ച ബരാക്‌പൂർ പൊലീസ് കമ്മീഷണറേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്തുള്ള കെട്ടിടത്തിൽ നിന്ന് ബോംബ് എറിഞ്ഞതാണോ അതോ സ്കൂൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ബോംബ് പെട്ടെന്ന് പൊട്ടിത്തെറിച്ചതാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് ബരാക്‌പൂർ എം പി അർജുൻ സിംഗ് സംഭവസ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു. ഏതെങ്കിലും കുട്ടി സംഭവസ്ഥലത്തിനടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല. കുറ്റവാളികളെ കണ്ടെത്താൻ പോലീസ് കമ്മീഷണറോടും ബരാക്‌പൂർ പോലീസ് കമ്മീഷണറേറ്റിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.

Related Posts