ബ്രഹ്മപുരം തീപിടിത്തം; നാളെ മുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവര്‍ത്തനമാരംഭിക്കും

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ തിങ്കളാഴ്ച മുതൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളും അനുബന്ധ രോഗാവസ്ഥകളും നിരീക്ഷിക്കുന്നതിനും ഫീൽഡ് തലത്തിൽ അടിയന്തര വൈദ്യസഹായം നൽകുന്നതിനുമാണ് ഇത് സ്ഥാപിക്കുന്നത്. തീപിടിത്തം കാരണം ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായ ബ്രഹ്മപുരത്ത് ആരോഗ്യ വകുപ്പിന്‍റെ ഏഴ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് എത്തുക. രണ്ട് യൂണിറ്റുകൾ തിങ്കളാഴ്ചയും 5 യൂണിറ്റുകൾ ചൊവ്വാഴ്ചയും പ്രവർത്തനം ആരംഭിക്കും. പ്രദേശത്തെ ശ്വാസകോശ രോഗങ്ങൾ നിരീക്ഷിക്കുക, ചികിത്സ ഉറപ്പാക്കുക, വിദഗ്ദ ചികിത്സ ആവശ്യമുള്ളവരെ റഫർ ചെയ്യുക എന്നിവയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ദൗത്യം. മൊബൈൽ യൂണിറ്റുകളിൽ ഡോക്ടർ, നഴ്സ്, അസിസ്റ്റന്‍റ്, എമർജൻസി മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള മൊബൈൽ റിപ്പോർട്ടിങ് സെന്‍ററുകളായും ഇവയെ ഉപയോഗിക്കാം.  മൊബൈൽ മെഡിക്കൽ യൂണിറ്റ് നാളെ എത്തുന്ന സ്ഥലങ്ങളും സമയവും; രാവിലെ 9.30 മുതൽ 11 വരെ ചമ്പക്കര എസ്.എൻ.ഡി.പി ഹാൾ, വെണ്ണല അർബൻ പി.എച്ച്.സി. രാവിലെ 11 മുതൽ 12.30 വരെ വൈറ്റില കണിയാമ്പുഴ ഭാഗം. ഉച്ചയ്ക്ക് 12.30 മുതൽ 2 വരെ തമ്മനം കിസാൻ കോളനി. ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ എറണാകുളം പി ആന്റ് ടി കോളനി. ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ പൊന്നുരുന്നി അർബൻ പിഎച്ച്സിക്ക് സമീപം. വൈകുന്നേരം 3 മുതൽ 4.30 വരെ ഉദയ കോളനി.

Related Posts