ബ്രിജ് ഭൂഷൺ വീണ്ടും വിവാദത്തിൽ; ഗുസ്തി താരത്തിന്‍റെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്

ന്യൂഡൽഹി: ലൈംഗികാരോപണം ഉൾപ്പെടെ ഉയർത്തി ദേശീയ ഗുസ്തി താരങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. റാഞ്ചിയിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെയാണ് സംഭവം. പ്രായപരിധി കടന്നുവെന്ന് ചൂണ്ടിക്കാട്ടി യുപിയിൽ നിന്നുള്ള താരത്തെ മത്സരിക്കാൻ അനുവദിച്ചില്ല. ഇത് ഗുസ്തി താരം ചോദ്യം ചെയ്തപ്പോൾ ഉദ്ഘാടന ചടങ്ങിനായി വേദിയിലുണ്ടായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗ് പ്രകോപിതനാവുകയും മുഖത്ത് അടിക്കുകയും ചെയ്തു. ബ്രിജ് ഭൂഷൺ മാപ്പ് പറയണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും ജാർഖണ്ഡ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. അതേസമയം, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച പ്രശ്നം പരിഹരിക്കാൻ താരങ്ങൾ രാത്രി വൈകി കേന്ദ്ര കായിക മന്ത്രിയുമായി നടത്തിയ ചർച്ചയിലും തീരുമാനമായില്ല. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, ബബിത ഫോഗട്ട്, രവി ദഹിയ എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ രാത്രി 10.30ന് ആരംഭിച്ച ചർച്ച അവസാനിച്ച് പുലർച്ചെ 2.30 ഓടെയാണ് താരങ്ങൾ പുറത്തുവന്നത്. സർക്കാർ തലത്തിൽ നടപടിയുണ്ടായില്ലെങ്കിൽ താരങ്ങൾ ഇന്നുതന്നെ പൊലീസിനെ സമീപിച്ചേക്കുമെന്നാണ് വിവരം.

Related Posts