ബഫര്‍ സോൺ; കേന്ദ്രത്തിൻ്റെ ഹർജിയിൽ കക്ഷി ചേരാൻ കേരളം സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: ദേശീയ സംരക്ഷിത പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിയ വിധിയിൽ ഇളവ് തേടിയുള്ള കേന്ദ്ര സർക്കാരിൻ്റെ ഹർജിയിൽ കക്ഷി ചേരാൻ കേരളം സുപ്രീം കോടതിയിൽ അപേക്ഷ നൽകി. കരട്, അന്തിമ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച പ്രദേശങ്ങളെ ബഫർ സോൺ വിധി നടപ്പാക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്‍റെ നീക്കം. 17 വന്യജീവി സങ്കേതങ്ങളുടേയും 6 ദേശീയ സംരക്ഷിത പാർക്കുകളുടേയും ബഫർ സോൺ സംബന്ധിച്ച ശുപാർശ കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ പെരിയാർ ദേശീയോദ്യാനവും പെരിയാർ വന്യജീവി സങ്കേതവും ഒഴികെ മറ്റെല്ലായിടത്തും കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 23 സംരക്ഷിത പ്രദേശങ്ങൾക്ക് ഇളവ് നൽകണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ബഫർ സോൺ നിർബന്ധമാക്കി ജൂണ് മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി ജനുവരി 11ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്‍റെ ഹർജി പരിഗണിക്കുന്നത്. കരട്, അന്തിമ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച മേഖലകൾക്ക് പുറമേ, സർക്കാരിൻ്റെ പരിഗണനയിലുള്ള വിജ്ഞാപനങ്ങൾ ഉൾപ്പെടുന്ന മേഖലകൾക്ക് ഇളവുകൾ അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിൻ്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ ജനങ്ങളുടെ ആശങ്കകൾ പൂർണമായും ഇല്ലാതാകുമെന്നാണ് കേരളത്തിന്‍റെ പ്രതീക്ഷ.

Related Posts