ബസ് ചാർജ് കൂട്ടും; വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കേണ്ടി വരും'; ചാർജ് വർധന അനിവാര്യമാണെന്ന് ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. നിലവിലെ സാഹചര്യത്തിൽ ബസ് ചാർജ് വർധന അനിവാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്. എന്തായാലും പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക എന്നും മന്ത്രി പറഞ്ഞു. ബസ് യാത്രാ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് കടക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

വി​ദ്യാർത്ഥികളുടെ ബസ് ചാർജ് വർധനവാണ് ബസുടമകൾ പ്രധാനമായി ഉന്നയിച്ചിരിക്കുന്ന ആവശ്യം. രണ്ട് രൂപ കൊടുക്കുന്നത് ഇപ്പോൾ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണ്. അഞ്ച് രൂപ കൊടുത്തിട്ട് അവർ ബാക്കി വാങ്ങിക്കാറില്ലെന്നാണ് പറയുന്നത്. രണ്ട് രൂപ വിദ്യാർത്ഥികൾ കൊടുക്കുന്നത് 2012ലാണ് ആരംഭിച്ചത്. ഇപ്പോൾ പത്ത് വർഷം കഴിഞ്ഞു. രണ്ട് രൂപ കൊടുക്കുന്നത് വിദ്യാർത്ഥികൾക്ക് തന്നെ ഇപ്പോൾ മനഃപ്രയാസമുണ്ടാക്കുന്നുണ്ട്. വിദ്യാർത്ഥികളെ കയറ്റാത്ത ബസുകളുടെ പെർമിറ്റ് കട്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജീവൻ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് ഉടമകൾ സമരത്തിന് ഒരുങ്ങുന്നത്. വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കണം. മൂന്ന് ദിവസത്തിനുള്ളിൽ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡീസിന് ഇപ്പോൾ വില 93 രൂപയാണ്. ഇത് ഭയപ്പെടുത്തുന്നതാണെന്നും ഇവർ കൂട്ടിച്ചേർത്തു. രണ്ട് വർഷത്തോളം വണ്ടി ഓടാതെ കിടന്നതിന്റെ ഭീമമായ നഷ്ടം പരിഹരിക്കാനും ബസുകളെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികൾക്ക് മുഴുവൻ ശമ്പളം നൽകാനുമാണ് ആവശ്യപ്പെടുന്നതെന്നും ബസ് ചാർജ് കൂട്ടാൻ ആവശ്യപ്പെടുന്നതെന്നും ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.

Related Posts