കുന്നംകുളം ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിച്ചു തുടങ്ങി.

കുന്നംകുളം:
കുന്നംകുളം നഗരസഭയുടെ ഇ കെ നായനാര്‍ സ്മാരക ബസ് സ്റ്റാന്‍ഡിലേക്ക് ചൊവ്വാഴ്ച രാവിലെ മുതല്‍ ബസുകള്‍ പ്രവേശിച്ചു തുടങ്ങി. എ സി മൊയ്തീന്‍ എം എല്‍ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ സീതാ രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സൻ സൗമ്യ അനിലന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി എം സുരേഷ്, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷബീര്‍, എ സി പി എം വി സിനോജ്, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, ബസ് ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരത്തോട് ചേര്‍ന്ന ഹെര്‍ബര്‍ട്ട് റോഡില്‍ നഗരസഭ ടൗണ്‍ ഹാളിനോട് ചേര്‍ന്നാണ് 4.33 ഏക്കറില്‍ സംസ്ഥാനത്തെ തന്നെ മികച്ച ബസ് ടെര്‍മിനലുകളില്‍ ഒന്നായ കുന്നംകുളം നഗരസഭ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. ദിവസേന 1000 ത്തോളം ബസുകള്‍ വന്നു പോയിരുന്ന പഴയ ബസ് സ്റ്റാന്‍ഡിന്റെ സ്ഥല പരിമിതി മൂലമാണ്, പുതിയ ബസ് സ്റ്റാന്റ് പണിതത്.
നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എ സി മൊയ്തീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 4.35 കോടി രൂപയും നഗരസഭ കുന്നംകുളത്തെ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത 8.5 കോടി രൂപയും നഗരസഭയുടെ തനതു ഫണ്ടില്‍ നിന്ന് 2 കോടി രൂപയിലേറെയും വകയിരുത്തിയാണ് കുന്നംകുളത്ത് ആധുനിക രീതിയിലുള്ള ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ഒരുക്കിയത്. ആകെ 15.45 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്.