അപകട ഭീഷണിയുയർത്തുന്ന കേബിളുകൾ ഉടൻ നീക്കം ചെയ്യണം: ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിൽ അപകട ഭീഷണി ഉയർത്തി തൂങ്ങിക്കിടക്കുന്ന എല്ലാ കേബിളുകളും അടിയന്തരമായി മുറിച്ചുമാറ്റാൻ കോർപ്പറേഷന് നിർദേശം നൽകി ഹൈക്കോടതി. പത്ത് ദിവസത്തിനകം നഗരത്തിലെ കേബിളുകൾ ടാഗ് ചെയ്യണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. 11-ാം ദിവസം മുതൽ അനധികൃത കേബിളുകൾക്കെതിരെ നടപടിയെടുക്കണം. അതേസമയം, കൊച്ചിയിൽ ഇരുചക്രവാഹന യാത്രക്കാരന് കേബിളിൽ കുടുങ്ങി അപകടം ഉണ്ടായ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ റോഡ് സേഫ്റ്റി അതോറിറ്റി ചെയർമാൻ കൂടിയായ മന്ത്രി ആന്‍റണി രാജു നിർദേശം നൽകി. എറണാകുളം ജില്ലാ കളക്ടർക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും റോഡ് സേഫ്റ്റി കമ്മീഷണർ എസ് ശ്രീജിത്ത് ഐ.പി.എസ് ഇത് സംബന്ധിച്ച് കത്ത് നൽകി. റോഡുകളിലും റോഡരികുകളിലും കേബിളുകളും കമ്പികളും താഴ്ന്ന് കിടക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഉത്തരവാദികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരായിരിക്കുമെന്ന് മന്ത്രി ആന്‍റണി രാജു കഴിഞ്ഞ 14ന് എറണാകുളത്ത് വിളിച്ചുചേർത്ത യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ റോഡുകളിൽ കേബിളുകളും കമ്പികളും അലക്ഷ്യമായി കിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രക്കാർ, സൈക്കിൾ യാത്രക്കാർ, കാൽനടയാത്രക്കാർ എന്നിവർക്കുണ്ടായ തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കർശന നടപടി.

Related Posts