യുപിഐ സേവനങ്ങൾക്ക് ചാർജില്ല, ചെലവ് വീണ്ടെടുക്കാൻ മറ്റ് ഓപ്ഷൻ പരിഗണിക്കും: കേന്ദ്രം

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏകീകൃത പേയ്മെന്‍റ് ഇന്‍റർഫേസ് അവലോകനം ചെയ്യുകയാണെന്നും യുപിഐ വഴി നടത്തുന്ന പേയ്മെന്‍റുകൾക്ക് ചാർജ് ഈടാക്കാൻ പദ്ധതിയിടുന്നതായും അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ധനമന്ത്രാലയം ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകിയിരിക്കുകയാണ്. യുപിഐ പേയ്മെന്‍റ് സേവനങ്ങൾക്ക് നിരക്ക് ഈടാക്കുന്നത് സർക്കാർ പരിഗണിക്കുന്നില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. "പൊതുജനങ്ങൾക്ക് വളരെ സൗകര്യപ്രദമായ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് യുപിഐ. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്നു. യുപിഐ പേയ്മെന്‍റ് സേവനത്തിനായി ചാർജുകളൊന്നും പരിഗണിക്കുന്നില്ല. സേവനത്തിനുള്ള ചെലവ് വീണ്ടെടുക്കുന്നതിന് മറ്റ് ഓപ്ഷനുകൾ പരിഗണിക്കും" ധനമന്ത്രാലയം ട്വീറ്റ് ചെയ്തു. 2022 ഓഗസ്റ്റിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച്, യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ റിസർവ് ബാങ്ക് പദ്ധതിയിട്ടിരുന്നു. ഇന്ത്യയിലെ പേയ്മെന്‍റ് സംവിധാനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസിന് കഴിഞ്ഞു. നിരവധി ഉപയോക്താക്കളാണ് യുപിഐ വഴി പേയ്മെന്‍റുകൾ നടത്തുന്നത്. ഇതുവരെ യുപിഐ വഴിയുള്ള ഇടപാടുകൾ സൗജന്യമായിരുന്നു. എന്നിരുന്നാലും, യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള സാധ്യതയെക്കുറിച്ച് റിസർവ് ബാങ്ക് വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്.

Related Posts