കെട്ടിപ്പടുക്കുന്നത് സ്ത്രീപക്ഷ നവകേരളമെന്ന് മുഖ്യമന്ത്രി

സ്ത്രീപക്ഷ നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനവും സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന പ്രശ്‌നങ്ങള്‍ വ്യക്തികളിലും കുടുംബങ്ങളിലും ഏല്‍പിക്കുന്ന പ്രത്യാഘാതങ്ങള്‍ ആപല്‍കരമായ വെല്ലുവിളികൾ ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്ത്രീപക്ഷ നവകേരളം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ പൊരുതാനും സ്ത്രീ സുരക്ഷയും സ്വാതന്ത്ര്യവും തുല്യതയും ഉറപ്പു വരുത്താനും സാധിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയുടെ ചങ്ങലകളില്‍ നിന്നും ജനതയെ മോചിപ്പിക്കുകയും പുരോഗമന പാതയിലേക്ക് കൈപിടിച്ചു നടത്തുകയും ചെയ്ത ചരിത്രമുള്ള നാടാണ് കേരളമെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീപക്ഷ നവകേരളം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളുടെ പ്രചരണാർഥം സ്ത്രീ ശക്തി കലാജാഥ സംസ്ഥാനത്താകമാനം പര്യടനം നടത്തുകയാണ്. തദ്ദേശ സ്ഥാപനങ്ങളുമായും ഇതര വകുപ്പുകളുമായും സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന ദൗത്യം സ്ത്രീമുന്നേറ്റങ്ങൾക്ക് കരുത്തു പകരും.

സ്ത്രീധനമെന്ന വിപത്തിനെതിരെ സമൂഹ മന:സാക്ഷിയെ ഉണര്‍ത്താനും ഓരോ വ്യക്തിയിലേക്കും കുടുംബങ്ങളിലേക്കും ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ എത്തിക്കുന്നതിനുമായി പരിശീലനം സിദ്ധിച്ച 168 കലാകാരികളാണ് കലാജാഥ അവതരിപ്പിക്കുന്നത്.

ഏവര്‍ക്കും തുല്യമായ അവകാശങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് നാം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ലിംഗനീതിയും തുല്യതയും ഉറപ്പു വരുത്താൻ സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്‍മകളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. അത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ കര്‍ത്തവ്യം കൂടിയാണെന്നും പോസ്റ്റിൽ പറയുന്നു.

Related Posts