അതിർത്തിയിലെ കരാറുകൾ ചൈന ലംഘിക്കുന്നു ; എസ്. ജയശങ്കർ

സാവോ പോളോ: ചൈന ബന്ധം ഏറ്റവും ദുഷ്കരമായ ഘട്ടത്തിലാണെന്ന വെളിപ്പെടുത്തലുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 1990 കൾ മുതൽ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകൾ ചൈന ഏകപക്ഷീയമായി ലംഘിക്കുകയാണെന്ന് ബ്രസീലിലെ സാവോ പോളോയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനിടെ ജയശങ്കർ പറഞ്ഞു. ഗാൽവാൻ വാലിയിലടക്കം പ്രകോപനപരമായ നിലപാടാണ് ചൈന പിന്തുടർന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ഒരു മികച്ച അയൽക്കാരൻ ആകാൻ ആഗ്രഹിക്കുമ്പോൾ ചൈന സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്ത്യയും ചൈനയും ഒന്നിക്കുമ്പോൾ ഒരു ഏഷ്യൻ നൂറ്റാണ്ട് സംഭവിക്കുമെന്ന ഡെങ് സിയാവോപിംഗിന്‍റെ വാക്കുകളും അദ്ദേഹം ഓര്‍മപ്പെടുത്തി. ചൈനയുടെ നടപടികൾ ഇങ്ങനെയാണെങ്കിൽ ഇന്ത്യയും ചൈനയും ഒന്നിച്ചുളള ഏഷ്യൻ നൂറ്റാണ്ട് സംഭവിക്കുമോയെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. "അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് വർഷമായി ചൈന ചെയ്ത കാര്യങ്ങൾ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്," യഥാർത്ഥ നിയന്ത്രണ രേഖയായ ലഡാക്ക് സെക്ടറിലെ സൈനിക സംഘർഷത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Related Posts