ഒരു വര്‍ഷത്തിനകം സമ്പൂര്‍ണ ജീവിതശൈലീ രോഗ നിര്‍ണയ സ്ക്രീനിംഗ് പൂർത്തിയാക്കും: ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്‍റെ ഭാഗമായി 30 വയസിന് മുകളിലുള്ള എല്ലാവരുടെയും ജീവിതശൈലീ രോഗനിർണയ സ്ക്രീനിംഗ് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലേയും ഓരോ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഈ കാമ്പയിന്‍റെ ഭാഗമായി ആരോഗ്യപ്രവർത്തകർ 30 വയസിന് മുകളിലുള്ളവരെ വീട്ടിലെത്തി പരിശോധിക്കുകയും രോഗസാധ്യത കണ്ടെത്തുകയും ചെയ്യും. ആവശ്യമുള്ളവർക്ക് സൗജന്യ രോഗനിർണയവും ചികിത്സയും ലഭ്യമാക്കുന്നു. ഈ പദ്ധതിക്ക് ജനങ്ങളിൽ നിന്നും ആരോഗ്യപ്രവർത്തകരിൽ നിന്നും ഒരുപോലെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇത് പൂർത്തിയായാൽ മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ ആലപ്പുഴ ജില്ലയിലെ ചിങ്ങോലി, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ സമ്പൂർണ പരിശോധന നടത്തി. സ്ക്രീനിംഗിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആരോഗ്യ പ്രവർത്തകരെയും പഞ്ചായത്തുകളെയും മന്ത്രി അഭിനന്ദിച്ചു. പദ്ധതി ആരംഭിച്ച് 5 ആഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തുടനീളം 7 ലക്ഷത്തിലധികം പേരെ അവരുടെ വീടുകളിൽ ജീവിതശൈലീ രോഗ നിർണ്ണയത്തിനായി പരിശോധിച്ചു.

Related Posts