ഉത്ര വധക്കേസിൽ ശിക്ഷാവിധി ഇന്ന്; സൂരജിന്റെ വധശിക്ഷയ്ക്ക് കാതോർത്ത് ഉത്രയുടെ കുടുംബം

കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിൽ കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കായി കാതോർത്ത് കേരളം. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ പ്രതിയായ സൂരജിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ക്രൂരവും പൈശാചികവും വിചിത്രവും ദാരുണവുമായ കുറ്റകൃത്യമെന്നാണ് പ്രോസിക്യൂഷൻ വാദം. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യം എന്ന വാദം കോടതി അംഗീകരിച്ചാൽ സൂരജിന് വധശിക്ഷ ലഭിക്കും. ചെയ്ത ജോലിക്കുള്ള കൂലി ദൈവം കൊടുക്കുമെന്നാണ് കഴിഞ്ഞ ദിവസം ഉത്രയുടെ അമ്മ ശിക്ഷാവിധിയെപ്പറ്റി പ്രതികരിച്ചത്. പരമാവധി ശിക്ഷ നൽകണമെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം.

അത്യപൂർവമായ കുറ്റകൃത്യം എന്ന നിലയിൽ ദേശീയതലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട സംഭവമാണ് ഉത്ര കൊലക്കേസ്. 2020 മെയ് 7 ന് രാവിലെയാണ് കിടപ്പുമുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തുന്നത്. തലേന്ന് രാത്രിയാണ് ഭർത്താവ് സൂരജ് ഉഗ്രവിഷമുള്ള മൂർഖനെ കൊണ്ട് ഭാര്യ ഉത്രയെ കടിപ്പിച്ചു കൊല്ലുന്നത്. കേസിൽ നിർണായകമായത് പിന്നീട് മാപ്പുസാക്ഷിയായ പാമ്പു പിടുത്തക്കാരൻ സുരേഷിന്റെ മൊഴിയാണ്. കൊല്ലപ്പെടുന്നതിന് രണ്ടുമാസം മുമ്പ് അണലിയെ ഉപയോഗിച്ച് സമാനമായ രീതിയിൽ ഉത്രയെ കൊലപ്പെടുത്താൻ ഭർത്താവ് സൂരജ് ശ്രമിച്ചിരുന്നു.

വധശ്രമം, കൊലപാതകം, മയക്കുമരുന്ന് നൽകി അപായപ്പെടുത്താനുള്ള ശ്രമം, തെളിവു നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 302, 307, 328, 201 ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. സ്വത്ത് കൈക്കലാക്കാനും ഭിന്നശേഷിക്കാരിയായ ഭാര്യയെ തന്ത്രപരമായി കൊലപ്പെടുത്തി ഒഴിവാക്കാനും ഭർത്താവ് ശ്രമിച്ച കേസിൽ അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്കായി കേരളം കാതോർക്കുകയാണ്.

Related Posts