30 ദിവസം നോട്ടീസ് കാലയളവ്; സ്പെഷ്യൽ മാര്യേജ് ആക്ട് ചട്ടത്തിൽ മാറ്റം വേണമെന്ന് കോടതി

തിരുവനന്തപുരം: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് സാധുത ലഭിക്കണമെങ്കിൽ 30 ദിവസത്തെ നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ പുനർവിചിന്തനം ആവശ്യമെന്ന് ഹൈക്കോടതി. ഇത്തരം ചട്ടങ്ങൾക്ക് കാലാനുസൃത മാറ്റം അനിവാര്യമല്ലെയെന്നും കോടതി നിരീക്ഷിച്ചു. സ്പെഷ്യൽ മാര്യേജ് ആക്ടിലെ നോട്ടീസ് കാലയളവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശികൾ നൽകിയ ഹർജിയിൽ സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടിയ ശേഷമാണ് കോടതിയുടെ നിരീക്ഷണം. നിലവിൽ സ്പെഷ്യൽ മാര്യേജ് ആക്ടിലെ ചട്ടം 5 പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തീയാക്കണം. വിവാഹം രജിസ്റ്റർ ചെയ്യുന്ന സ്ഥലപരിധിയിൽ 30 ദിവസമായി താമസിക്കുന്നവരാകണം വധു വരന്മാർ എന്നും നിയമം അനുശാസിക്കുന്നു. ഈ ചട്ടങ്ങളിൽ മാറ്റം വരണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.  ആചാരങ്ങളിലും മറ്റും കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ചതിനാൽ വിവാഹം സാധുവാകാൻ ഇത്രയും നീണ്ട കാലയളവ് വേണോയെന്ന് വീണ്ടും ചിന്തിക്കപ്പെടേണ്ടതാണെന്ന് ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു. യുവാക്കളിൽ വലിയൊരു ശതമാനം വിദേശത്താണ്. അവർ നാട്ടിലെത്തിയാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വിവാഹം നടത്തേണ്ടി വരുന്ന സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി. അതേസമയം അങ്കമാലി സ്വദേശികളായ ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി.

Related Posts