മൂന്നാം തരംഗത്തിന് സാധ്യത.

വാക്സിൻ അതിജീവിക്കാൻ ശേഷി നേടിയ വൈറസ് മൂന്നാം തരംഗത്തിന് കാരണമായേക്കാം.

തിരുവനന്തപുരം:

വാക്സിൻ എടുത്തവരും കൊവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. വാക്സീൻ എടുത്തവരിൽ അനുബന്ധരോഗം ഉള്ളവർക്കാണ് വീണ്ടും രോഗ സാധ്യതയുള്ളത്. കൊവിഡ് രണ്ടാം തരംഗം ഉച്ചസ്ഥായി പിന്നിട്ടുവെന്നും മുഖ്യമന്ത്രി.അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാന്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

സാര്‍വദേശീയ തലത്തിലും ദേശീയ തലത്തിലും മൂന്നാം തരംഗത്തെ കുറിച്ച്‌ ചര്‍ച്ച ഉയര്‍ന്ന് വന്നിട്ടുണ്ട്. വാക്സീന്‍ അതിജീവിക്കാന്‍ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. വാക്സീന്‍ എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാല്‍ ഇത്തരമാളുകളും രോഗവാഹകരാകാം എന്നത് ശ്രദ്ധിക്കണം. വാക്സീന്‍ എടുത്തവര്‍ക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗമുള്ളത് കൊണ്ടാണ്. അതുകൊണ്ട് എല്ലാവരും കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കണം.

അനുബന്ധ രോഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. കൊവിഡ് രണ്ടാം തരംഗത്തില്‍ ഇതുവരെ അതിന്റെ ഉച്ഛസ്ഥായി പിന്നിട്ടതായാണ് അനുമാനം. എന്നാല്‍ അതിന് ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും സംഭവിക്കുന്നത്. അത് വര്‍ധിക്കുന്നതായി കാണുന്നുണ്ട്. ആശുപത്രികളെ സംബന്ധിച്ച്‌ സമയം നിര്‍ണായകമാണ്.

ഈ ഘട്ടത്തെ നേരിടാന്‍ വേണ്ട എല്ലാ കരുതലും മുഴുവന്‍ ജില്ലാ ആശുപത്രികളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പാക്കണം. പ്രാഥമികമായ കടമ ജീവന്‍ സംരക്ഷിക്കലാണ്. ഈ തരംഗം പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു. എത്രത്തോളം രോഗബാധ ഉയരാം, വൈറസുകളുടെ ജനിതക വ്യതിയാനം എന്ത് ഭീഷണി ഉയര്‍ത്താം എന്നൊക്കെ മനസിലായി.

ആരോഗ്യ സംവിധാനങ്ങള്‍ എങ്ങിനെ തയ്യാറെടുക്കണം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങിനെ വിന്യസിക്കണം, സാമൂഹ്യ ജാഗ്രതയുടെ പ്രായോഗിക വത്കരണം തുടങ്ങിയ കാര്യങ്ങളില്‍ പുതിയ ഉള്‍ക്കാഴ്ചയും പുതിയ കൊവിഡ് തരംഗം നല്‍കുന്നുണ്ട്. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാന്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ജനത്തിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണയാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ കേരളത്തില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്. സര്‍ക്കാരിനൊപ്പം നിന്ന ജനത്തെ ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു. ഈ ജാഗ്രത കുറച്ചുനാളുകള്‍ കൂടെ ഇതേപോലെ കര്‍ശനമായ രീതിയില്‍ തുടരണം. അതിന് എല്ലാവരുടെയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Related Posts