ഫെബ്രുവരിയോടെ കൊവിഡ് വ്യാപനം തീവ്രമാകും; നിലവിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും ഐഎംഎ

അടുത്ത മാസത്തോടെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) മുന്നറിയിപ്പുനല്‍കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുമെന്നും എന്നാല്‍ രോഗം തീവ്രമാകാന്‍ സാധ്യത കുറവാണെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി പറഞ്ഞു.
വരുന്ന രണ്ടുമൂന്നാഴ്ച്ചകളിലെ രോഗ വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. മൂന്നാം തരംഗം മുന്‍നിര്‍ത്തി ഐഎംഎ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും നിലവില്‍ വിവിധ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം അപര്യാപ്തമാണെന്നും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഐഎംഎ പ്രസിഡന്റ് പ്രതികരിച്ചു.
കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനേഷനും പരിശോധനകളും ഊര്‍ജിതമാക്കുമെന്നും അന്താരാഷ്ട്ര യാത്രക്കാരുടെ നിര്‍ബന്ധിത ക്വാറന്റൈനും നിരീക്ഷണവും ശക്തമാക്കുമെന്നും രോഗവ്യാപനം കൂടിയ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ സാഹചര്യം യോഗം പ്രത്യേകം വിലയിരുത്തുമെന്നും ഐഎംഎ പ്രസിഡന്റ്അറിയിച്ചു.
സംസ്ഥാനത്തെ കൊവിഡ് ഒമിക്രോണ്‍ വ്യാപന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ 11.30 ന് ഓണ്‍ലൈനായാണ് യോഗം. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ടതായ നിയന്ത്രണങ്ങളെ പറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നും ഐഎംഎ പ്രസിഡന്റ്അറിയിച്ചു.