ലീഗ് മതചിഹ്നവും പേരും ഉപയോഗിക്കുന്നതിനെതിരായ ഹർജി; ഹര്‍ജിക്കാരന് കോടതിയുടെ വിമര്‍ശനം

ന്യൂ ഡൽഹി: മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയായിരിക്കണമെന്ന് സുപ്രീം കോടതി. മതചിഹ്നങ്ങളും പേരും കൊടിയിലും പേരിലും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് കോടതിയുടെ പരാമർശം. മതേതര നിലപാടുള്ള വ്യക്തിയായിരിക്കണം ഹർജിക്കാരനെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് ബി.വി.നാഗ രത്ന പറഞ്ഞു. 75 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ പാർട്ടികൾ രാജ്യത്തിന്‍റെ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. കേസ് വിശദമായ പരിശോധനയ്ക്ക് വിടേണ്ടതാണെന്നും അതിനാൽ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കുമെന്ന് ജസ്റ്റിസ് എം ആർ ഷാ വ്യക്തമാക്കി.  കേസിലെ ഹർജിക്കാരൻ സയ്യിദ് വസീം റിസ്വിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും അദ്ദേഹം ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തയാളാണെന്നും എതിർ കക്ഷികൾ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജിക്കാരൻ മതേതര നിലപാടുള്ള ആളായിരിക്കണമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞത്. മുസ്ലിം പേരുകളുള്ള പാർട്ടികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹർജിയിൽ ആരോപിച്ചിരുന്നു. ശിവസേനയും അകാലിദളും ഉൾപ്പെടെ മതത്തിന്‍റെ പേരുകൾ ഉപയോഗിക്കുന്ന പാർട്ടികളെയും ഉൾപ്പെടുത്തണമെന്നും ദവെ ആവശ്യപ്പെട്ടു. 

Related Posts