'ധവാൻ-II' ന്‍റെ എൻഡ്യൂറൻസ് ടെസ്റ്റ്; സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് നടത്തി

ഹൈദരാബാദ്: പൂർണ്ണമായി 3ഡി പ്രിന്റ് ചെയ്‌ത ക്രയോജനിക് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് സ്വകാര്യ റോക്കറ്റ് നിർമ്മാതാക്കളായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്. ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനി എന്ന റെക്കോർഡ് ഇക്കൂട്ടർക്കാണ്.

തദ്ദേശീയമായി വികസിപ്പിച്ച മൊബൈൽ ക്രയോജനിക് എഞ്ചിൻ ടെസ്റ്റ് പാഡ് ഉപയോഗിച്ച് മഹാരാഷ്ട്രയിലെ സോളാർ ഇൻഡസ്ട്രീസ് പ്രൊപ്പൽഷൻ ടെസ്റ്റ് ഫെസിലിറ്റിയിൽ വച്ചാണ് 'ധവാൻ-II' ന്‍റെ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തിയത്. സമ്പൂർണ ക്രയോജനിക് റോക്കറ്റ് എഞ്ചിൻ സ്ഥാപിച്ച ബേസിലാണ് ധവാൻ-II എഞ്ചിൻ നിർമ്മിക്കുന്നത്.

ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ വികസനത്തിൽ നിർണായക പങ്ക് വഹിച്ച പ്രമുഖ റോക്കറ്റ് ശാസ്ത്രജ്ഞൻ ഡോ. സതീഷ് ധവാന്റെ ബഹുമാനാർത്ഥമാണ് എഞ്ചിൻ സീരീസിന് ഈ പേര് നൽകിയിരിക്കുന്നത്.ക്രയോജനിക് റോക്കറ്റ് എഞ്ചിനുകൾ, പേലോഡ് വഹിക്കുന്നതിനുള്ള കഴിവുകൾ വർദ്ധിപ്പിക്കുന്നു.

ധവാൻ-II ന്‍റ വിജയകരമായ പരീക്ഷണം തങ്ങളുടെ നേട്ടമാണെന്ന് സ്ഥാപകരായ സിഇഒ പവൻ കുമാർ ചന്ദനയും സിഒഒ നാഗ ഭാരത് ഡാകയും പറഞ്ഞു. അത്യാധുനിക ക്രയോജനിക് സാങ്കേതികവിദ്യകളും 3ഡി പ്രിന്റിംഗ്, ഗ്രീൻ പ്രൊപ്പല്ലന്‍റുകള്‍ പോലുള്ള നൂതന സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്നതിൽ തങ്ങൾ മുൻപന്തിയിലാണെന്നതിൽ അഭിമാനിക്കുന്നു എന്നും അവർ പറഞ്ഞു.

വിക്രം -I ഉൾപ്പെടെ ഒന്നിലധികം വിക്ഷേപണ ദൗത്യങ്ങൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ബഹിരാകാശ യാത്രകൾ വിശ്വസനീയമാക്കാനാണ് സ്കൈറൂട്ട് ലക്ഷ്യമിടുന്നത്. 2023 അവസാനത്തോടെയോ അടുത്ത വർഷത്തോടെയോ വിക്രം - II വിക്ഷേപിക്കും. ഗ്രീൻ റോക്കറ്റ് പ്രൊപ്പല്ലന്റുകളുടെ ഉപയോഗം ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്ന നിതി ആയോഗിന്റെ പ്രോഗ്രാമാണ് ANIC-ARISE . ഇതാണ് സ്കൈറൂട്ടിന്റെ എൻജിൻ വികസനത്തെ ഭാഗികമായി സപ്പോർട്ട് ചെയ്തത്.

Related Posts