ഉസ്ബെക്കിസ്ഥാനിലും ഇന്ത്യൻ നിർമ്മിത ചുമസിറപ്പ് കഴിച്ച് മരണം; 18 കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയയിൽ 70 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചെന്ന വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് ഉസ്ബെക്കിസ്ഥാനിലും സമാനമായ മരണം. ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരിയോൺ ബയോടെക് നിർമ്മിച്ച 'ഡോക്-1 മാക്സ്' എന്ന ചുമ സിറപ്പും ഗുളികകളും കഴിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം. ഉസ്ബെക്കിസ്ഥാൻ സർക്കാരിന്റെ പരാതിയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അന്വേഷണം ആരംഭിച്ചു. പനിക്കും ചുമയ്ക്കും ഡോക്ടർ നിർദ്ദേശിച്ച ഡോക്-1 മാക്സ് കഴിച്ച കുട്ടികളെ കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രാഥമിക ലബോറട്ടറി പഠനങ്ങൾ കാണിക്കുന്നത് ഡോക് -1 മാക്സ് സിറപ്പിൽ ഗാംബിയയിലെ മരണങ്ങൾക്ക് കാരണമായ എഥിലീൻ ഗ്ലൈക്കോൾ എന്ന മാരകമായ രാസവസ്തു അടങ്ങിയിരിക്കുന്നു എന്നാണ്. മരിയോൺ ബയോടെക് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Related Posts