പുനീതിന്റെ മരണം; ചികിത്സാപിഴവെന്ന് ആരോപണം; ഡോക്ടർക്ക് പൊലീസ് സംരക്ഷണം

ബംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ കുടുംബ ഡോക്ടർ രമണ റാവുവിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. പുനീത് മരിച്ചത് ചികിത്സാപ്പിഴവുകൊണ്ടാണെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകപ്രചാരണം നടക്കുന്നതിനിടെ ആരാധകർ പരാതികളും ഭീഷണിയുമായി രംഗത്തു വന്നതോടെയാണ് ഡോക്ടർക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.

ഒക്ടോബർ 29ന് വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ വസതിയിലെ ക്ലിനിക്കിലാണ് ആദ്യമെത്തിച്ചത്. പുനീതിന് എന്താണ് സംഭവിച്ചതെന്നു പറയാൻ സാധിക്കില്ലെന്നായിരുന്നു മരണത്തിനു പിന്നാലെ രമണ റാവുവിന്റെ വിശദീകരണം.

'വളരെ ക്ഷീണം തോന്നുന്നുവെന്നാണ് പുനീത് പറഞ്ഞത്. ഇത്തരമൊരു വാക്ക് അപ്പുവിൽ നിന്നു ഞാൻ കേട്ടിട്ടില്ല. ആരോഗ്യ സംരക്ഷണത്തിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹത്തെ മാതൃകയാക്കാൻ പലരോടും പറഞ്ഞിട്ടുണ്ട്. ക്ലിനിക്കിൽ നിന്ന് അപ്പു കാറിൽ കയറിയപ്പോൾ തന്നെ ആശുപത്രിയിൽ എമർജൻസി ടീമിനോട് സജ്ജമാകാൻ നിർദേശിച്ചിരുന്നു'- രമണ റാവു വ്യക്തമാക്കി.

പ്രമേഹം, ക്രമരഹിതമായ രക്തസമ്മർദം, ഹൃദയമിടിപ്പ് ഇതൊക്കെ ഹൃദയാഘാതത്തിനു കാരണമാകാം. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്തെന്നു കൃത്യമായ കാരണം ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നും രമണ റാവു കൂട്ടിച്ചേർത്തു.

Related Posts