ദുരൂഹ മരണങ്ങളിലെല്ലാം ഡിഎൻഎ പരിശോധന; നിർദ്ദേശം നൽകി പൊലീസ് മേധാവി

തിരുവനന്തപുരം: എല്ലാ ദുരൂഹ മരണങ്ങളിലും ഡിഎൻഎ പരിശോധന നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗം എന്നിവയ്ക്ക് ഈ നിർദ്ദേശം ബാധകമാകും. ഇത്തരം സന്ദർഭങ്ങളിൽ ആദ്യം ഡിഎൻഎ ടെസ്റ്റ് നടത്താത്തത് പിന്നീട് കേസന്വേഷണത്തെ ബാധിക്കും. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി എഴുതിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം. ലൈംഗികാതിക്രമ കേസുകളില്‍ ആരോഗ്യപരിശോധനയും ദുരൂഹമരണങ്ങളിലും കൊലപാതകങ്ങളിലും മൃതദേഹപരിശോധനയും നടത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടാകുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുമ്പോൾ ലഭിക്കുന്ന വസ്തുക്കൾ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കുകയോ സയന്‍റിഫിക് ഓഫീസർമാരോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ് പ്രധാന പോരായ്മ. പിന്നീട്, പരിശോധനകൾ ആവശ്യമാണെങ്കിൽ, സാംപിളുകള്‍ ലഭ്യമാകാത്ത അവസ്ഥയുണ്ടാകും. ഇതെല്ലാം കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് കണക്കിലെടുത്താണ് പുതിയ നിർദ്ദേശം.

Related Posts