പിഴപ്പലിശ വാങ്ങേണ്ട; ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും നിർദേശം നൽകി ആർബിഐ

വായ്പാ അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾക്ക് എങ്ങനെ പിഴ ഈടാക്കാം എന്നതിനെ കുറിച്ച് സർക്കുലർ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ വാങ്ങുമ്പോൾ പറഞ്ഞ നിബന്ധനകൾ കടം വാങ്ങുന്നയാൾ പാലിക്കാതിരിക്കുകയോ അതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ പല ബാങ്കുകളും ബാധകമായ പലിശ നിരക്കുകൾക്കപ്പുറം പിഴ ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ മാർഗനിർദേശങ്ങൾ ആർബിഐ പുറത്തിറക്കിയത്. 2024 ജനുവരി 1 മുതൽ ആയിരിക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരിക.

കടം വാങ്ങുന്നയാൾ, വായ്പ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിന്, പിഴ ഈടാക്കിയാൽ അത് 'പെനൽ ചാർജുകൾ' ആയി കണക്കാക്കും, ഇതിനു പലിശ ഈടാക്കില്ല. അതായത്, എന്നിരുന്നാലും, ലോൺ അക്കൗണ്ടിലെ പലിശ കൂട്ടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങളെ ഇത് ബാധിക്കില്ല. പലിശ നിരക്കിൽ കൂടുതലായി ഒന്നും ചേർക്കരുതെന്നും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ആർബിഐയുടെ ഈ മാർഗ നിർദേശങ്ങൾ ബാധകമായിരിക്കും. വായ്പയുടെ പിഴ ചാർജുകൾ അല്ലെങ്കിൽ സമാനമായ ചാർജുകൾ സംബന്ധിച്ച് ബോർഡ് അംഗീകൃത നയം രൂപീകരിക്കും. ലോൺ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിന് ന്യായമായതും ആനുപാതികവുമായിട്ടായിരിക്കും പിഴ ഈടാക്കുക.

വായ്പാ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിനെ കുറിച്ചുള്ള അറിയിപ്പുകൾ കടം വാങ്ങുന്നവർക്ക് അയക്കണം. ആ സമയങ്ങളിൽ പിഴയെ കുറിച്ചും പരാമര്ശിക്കണം. പിഴ ചാർജുകൾ ഈടാക്കുന്നതിന്റെ സന്ദർഭവും അതിന്റെ കാരണവും അറിയിക്കേണ്ടതാണ്.

എല്ലാ വാണിജ്യ ബാങ്കുകൾക്കും ചെറുകിട ധനകാര്യ ബാങ്കുകൾക്കും ഹൗസിംഗ് ഫിനാൻസ് കമ്പനികൾ ഉൾപ്പെടെയുള്ള ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കും

Related Posts