ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; വ്യാഴാഴ്ച കോടതിയിൽ ഹാജരാകണം

2020-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് കുറ്റക്കാരൻ. ഇതാദ്യമായാണ് ഒരു മുൻ അമേരിക്കൻ പ്രസിഡന്റ് തുടർച്ചയായി ക്രിമനൽ കേസുകളിൽ പ്രതിയാകുന്നത്. ട്രംപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോ​ഗിക നടപടികൾ തടസപ്പെടുത്തൽ, ​ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ട്രംപിനെതിരെ പുതിയതായി ചുമത്തിയിരിക്കുന്നത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. നാളെ ഹാജരാകണമെന്ന് ട്രംപിന് ഫെഡറൽ കോടതി നിർദേശം നൽകിയിട്ടുണ്ട്.

2020 ൽ സുതാര്യമായും നീതിയുക്തമായും തെരഞ്ഞെടുപ്പ് നടത്തുന്നത് അട്ടിമറിക്കാൻ ഡൊണാൾഡ് ട്രംപ് ​ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തെറ്റായ അവകാശവാദങ്ങളുന്നയിച്ച് ട്രംപ് അധികാരത്തിൽ തുടർന്നുവെന്ന് ജൂറി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് സമാധാനപരമായി അധികാരം കൈമാറാതെ ട്രംപ് നടപടികൾ വൈകിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ട്രംപ് ​ഗൂഢാലോചന നടത്തിയതായും ജൂറിയ്ക്ക് ബോധ്യപ്പെട്ടു.

അധികാരത്തിൽ തുടരുന്നതിനായി ട്രംപ് ബോധപൂർവം തന്നെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നും സ്വന്തം നേട്ടത്തിനായി രാജ്യത്ത് അവിശ്വാസത്തിന്റേയും രോഷത്തിന്റേയും അന്തരീക്ഷം സൃഷ്ടിച്ചെന്നും തെരഞ്ഞെടുപ്പിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ ശ്രമിച്ചെന്നും സ്പെഷ്യൽ കൗൺസിൽ അന്വേഷണത്തിൽ കണ്ടെത്തി.

Related Posts