ബിൽ ഗേറ്റ്സിനെ വിമർശിച്ച് മുൻ ഭാര്യ മെലിൻഡ ഗേറ്റ്സ്

മുൻ ഭർത്താവും മൈക്രോസോഫ്റ്റിൻ്റെ സ്ഥാപകനുമായ ബിൽ ഗേറ്റ്സിന് എതിരെ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ്. 2019-ൽ വിചാരണ കാത്തിരിക്കേ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്ത ബാലലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി മുൻ ഭർത്താവ് ബിൽ ഗേറ്റ്‌സ് ഒന്നിലധികം തവണ കൂടിക്കാഴ്ച നടത്തിയിരുന്നതായി മെലിൻഡ ഗേറ്റ്‌സ് കുറ്റപ്പെടുത്തി.

മെയ് മാസത്തിൽ ദമ്പതികൾ വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ ടെലിവിഷൻ അഭിമുഖത്തിലാണ് മുൻ പങ്കാളിക്കെതിരെ മെലിൻഡ വിമർശനം ഉന്നയിച്ചത്. എപ്സ്റ്റീനുമായുള്ള ബന്ധം വിവാഹമോചന കാരണങ്ങളിൽ ഒന്നാണെന്നും അവർ വെളിപ്പെടുത്തി. ബിൽ ഗേറ്റ്സും താനും കൂടി ഒരിക്കൽ എപ്‌സ്റ്റീനെ കണ്ടിരുന്നതായി മെലിൻഡ സമ്മതിച്ചു. എപ്സ്റ്റീനുമായുള്ള കൂടിക്കാഴ്ച തനിക്ക് "പേടി സ്വപ്നങ്ങൾ" സമ്മാനിച്ചെന്ന് മെലിൻഡ പറഞ്ഞു.

ആ മനുഷ്യൻ ആരാണെന്ന് കാണാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ നിമിഷം മുതൽ അതിൽ ഖേദിച്ചിരുന്നതായി അവർ പറഞ്ഞു. ജെഫ്രി എപ്‌സ്റ്റീനുമായുളള കൂടിക്കാഴ്ച എപ്പോഴായിരുന്നു എന്ന് മെലിൻഡ വ്യക്തമാക്കിയില്ല.

"വെറുപ്പുളവാക്കുന്നവനും", "ദുഷ്ട വ്യക്തിത്വമുള്ളവനും" എന്നാണ് അഭിമുഖത്തിൽ ജെഫ്രി എപ്സ്റ്റീനെ മെലിൻഡ വിശേഷിപ്പിച്ചത്. എന്നാൽ അയാളുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിക്കാൻ ഭർത്താവിനോട് അഭ്യർഥിച്ചിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ അവർ വിസമ്മതിച്ചു. ബിൽ ആൻ്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന് വേണ്ടിയുള്ള ധന സമാഹരണവുമായി ബന്ധപ്പെട്ടാണ് ജെഫ്രി എപ്സ്റ്റീനെ കണ്ടത് എന്നാണ് ബിൽ ഗേറ്റ്സ് പറയുന്നത്.

Related Posts