വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; പ്രതി അനിൽകുമാർ പിടിയിൽ

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി എ അനിൽകുമാർ പിടിയിൽ. കളമശ്ശേരി മെഡിക്കൽ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റാണ് അനിൽകുമാർ. മധുരയിലെ ഒളിത്താവളത്തിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ കൊച്ചിയിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി വിധി പറയാനിരിക്കെയാണ് അനിൽകുമാർ പിടിയിലായത്. നിയമവിരുദ്ധമായി ദത്തെടുത്ത കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയെന്നാണ് കേസ്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരം കളമശ്ശേരി പൊലീസ് 2 കേസ്‌ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ എത്താത്ത യുവതിയുടെ പേരിൽ ഒപി, ഐപി രേഖകൾ ഉണ്ടാക്കി. തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കൈവശമുള്ള കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമാണെന്ന് സിഡബ്ല്യുസി കണ്ടെത്തിയിരുന്നു.

Related Posts