സൈബര്‍ സെല്ലിന്റെ പേരിലും വ്യാജ ഫോണ്‍ കോളുകള്‍; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

പാലക്കാട്: 'സൈബർ സെല്ലിൽ നിന്നാണ് വിളിക്കുന്നത്' എന്ന് പറഞ്ഞുള്ള ഫോൺ കോൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ നിർദ്ദേശം. സൈബർ സെല്ലിൽ നിന്നും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നിന്നുമാണെന്ന വ്യാജേന തട്ടിപ്പുകാർ സന്ദേശങ്ങൾ അയയ്ക്കുന്നതും ഫോൺ വിളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. ഫോണിലെ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്നും അല്ലെങ്കിൽ ഓൺലൈൻ കുറ്റകൃത്യം നടത്തിയെന്നും പറഞ്ഞാണ് സൈബർ സെൽ ഉദ്യോഗസ്ഥൻ എന്ന വ്യാജേന വിളിക്കുക. വിളികളിൽ പരിഭ്രാന്തരാവുകയോ പതറുകയോ ചെയ്യരുത്. ഇത്തരം തട്ടിപ്പുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ സെല്ലിൽ നിന്നോ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നിന്നോ പൊതുജനങ്ങളെ വിളിച്ചാൽ വിളിക്കുന്നയാളുടെ പേര്, ഔദ്യോഗിക വിലാസം, വിളിക്കുന്നതിന്റെ ആവശ്യകത എന്നിവ മുൻകൂട്ടി അറിയിക്കും. അഥവാ, അറിയിച്ചില്ലെങ്കിൽ, വിളിക്കുന്നയാളുടെ വിശദാംശങ്ങൾ ചോദിച്ച് മനസ്സിലാക്കുക. സംശയമുണ്ടെങ്കിൽ ഓഫീസ് നമ്പറിലേക്ക് തിരികെ വിളിക്കാമെന്നും പറയുക. വ്യാജ കോളാണെങ്കില്‍ വിവരം 112, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, അല്ലെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും അറിയിക്കണം. വ്യാജ ടെലിഫോണ്‍ നമ്പറുകള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് സൈബര്‍ തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അയക്കുന്നതും വിളികള്‍ നടത്തുന്നതും.

Related Posts