പ്രശസ്ത പിന്നണി ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു
ചെന്നൈ: പ്രശസ്ത പിന്നണി ഗായകനും നടനുമായ മാണിക്ക വിനായകം(73 വയസ്സ്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകീട്ട് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.
2001-ൽ പുറത്തിറങ്ങിയ ‘ദിൽ’ എന്ന ചിത്രത്തിലെ ‘കണ്ണുള്ള ഒരുത്തി’ എന്ന ഗാനത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹം തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി എണ്ണൂറോളം ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ 15,000ത്തിലധികം ഭക്തിഗാനങ്ങളും നാടൻ പാട്ടുകളും ആലപിച്ചു. വിവിധ സിനിമകളിൽ പ്രധാന വേഷങ്ങളിലും അദ്ദേഹം അഭിനയിചിരുന്നു.
പ്രശസ്ത ഭരതനാട്യം മാസ്റ്റർ വാഴുവൂർ രാമയ്യ പിള്ളയുടെ ഇളയ മകനാണ് മാണിക്ക വിനായകം. തമിഴ് ചിത്രം 'തിരുട തിരുടി'യിൽ നടൻ ധനുഷിന്‍റെ അച്ഛനായുള്ള അഭിനയത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 'ദിൽ', 'യുദ്ധം സെയ്', 'വേട്ടൈക്കാരൻ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷത്തിലെത്തി. 'കലൈമാമണി', 'ഇസൈമേധൈ' തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ഏതാനും സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പ്രിയ ഗായകന്റെ വിയോഗത്തിൽ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.