ലഹരിമുക്ത കേരളം സാധ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനം അനിവാര്യം; ഋഷിരാജ് സിംഗ്
നാട്ടിക : ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ലഹരി ഒഴുകുന്നത് കേരളത്തിൽ ആണെന്നും അധ്യാപകരും മാതാപിതാക്കളും ഗവണ്മെന്റ്, ഗവണ്മെന്റിതര സംവിധാനങ്ങളും ഒത്തൊരുമിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചാൽ മാത്രമേ ഈ മാരകവിപത്തിൽ നിന്നും യുവതലമുറയെ രക്ഷിക്കാനാവൂ എന്നും ഋഷിരാജ്സിംഗ് അഭിപ്രായപ്പെട്ടു. സോഷ്യൽ ജസ്റ്റിസ് ഫോർ ഇന്റർനാഷണൽ സിവിൽ റൈറ്റ്സ് കൗൺസിൽ സംഘടിപ്പിച്ച "മയക്കുമരുന്ന് മുക്ത കേരളം" എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാട്ടിക ശ്രീനാരായണ കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ കോളേജിലെ ആന്റിനാർകോട്ടിക് സെന്ററിലെ മെമ്പർമാരായ വിദ്യാർഥികളും പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. സോഷ്യൽ ജസ്റ്റിസ് ഫോർ ഇന്റർനാഷണൽ സിവിൽ റൈറ്റ്സ് കൗൺസിൽ പ്രസിഡണ്ട് ഗോപിനാഥ് വന്നേരി ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം ചൊല്ലിക്കൊടുക്കുകയും ചെയ്തു. സംഘടനയുടെ ഭാരവാഹികളായ റിട്ടയേഡ് ഇൻഫർമേഷൻ കമ്മിഷണർ എം എൻ ഗുണവർദ്ധൻ ഐ. എ. എസ്, ഒ. ജയരാജ് ഐ. എഫ്. എസ്, കെ രാധാകൃഷ്ണൻ ഐ. പി. എസ്, എം. ബി. സജീവ്, പി. രാമഭദ്രൻ, പ്രിയംവദ എൻ. ഇ, മുൻ എം എൽ എ കെ യു അരുണൻ, നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ, എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ. പി എസ് ജയ, പ്രൊഫ. ടി ആർ ഹാരി എന്നിവർ പ്രസംഗിച്ചു. ജയപ്രകാശ് ശർമ ലഹരിക്കെതിരെ എഴുതിയ കവിത അവതരിപ്പിച്ചു. ഷൈൻ സുരേന്ദ്രനാഥ് നന്ദി രേഖപ്പെടുത്തി.