സംസ്ഥാന ബജറ്റില്‍ ഫീസ്, പിഴ നിരക്കുകള്‍ കൂട്ടാൻ സാധ്യത

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഫീസും പിഴയും വ്യാപകമായി വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് മുന്നോട്ട് പോകണമെങ്കിൽ വരുമാനം വർദ്ധിപ്പിക്കണം. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ തീരുമാനം. ഭൂമിയുടെ ന്യായ വില 10 ശതമാനം വർദ്ധിപ്പിച്ചേക്കും. മോട്ടോർ വാഹന നികുതിയും വർദ്ധിപ്പിക്കും. കഴിഞ്ഞ ബജറ്റിൽ ലക്ഷ്യമിട്ട അധിക വിഭവ സമാഹരണം 602 കോടി രൂപയായിരുന്നു. ഇത്തവണ കൂടുതൽ വിഭവ സമാഹരണത്തിനുള്ള നിർദ്ദേശങ്ങളുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കുറച്ചേക്കും. ഇത് പരിഹരിക്കുന്ന തരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പ്രതീക്ഷിക്കാം. പ്രോപ്പർട്ടി ടാക്സ്, വിനോദ നികുതി, പരസ്യ നികുതി, ബിൽഡിംഗ് പെർമിറ്റ് ഫീസ്, ക്രമവല്‍ക്കരണ ഫീസ്, ലൈസൻസ് ഫീസ് എന്നിവ വർദ്ധിപ്പിക്കും. വനം, പൊലീസ്, റവന്യൂ, എക്സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഫീസുകളും പിഴകളുമുണ്ട്. ഇവയിൽ പലതും ഇത്തവണ വർദ്ധിപ്പിക്കും. ഫീസിൽ അഞ്ച് ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ന്യായവില 10% കൂട്ടുമെങ്കിലും ന്യായവിലയുടെ പുനർമൂല്യനിർണയം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചന. രജിസ്ട്രേഷൻ നിരക്കിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ വിൽപ്പന നികുതി വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. മദ്യത്തിന്‍റെ ഏറ്റവും ഉയർന്ന പൊതു വിൽപ്പന നികുതി 251 ശതമാനമാണ്. നവംബറിൽ മദ്യത്തിന്‍റെ വിൽപ്പന നികുതി വർദ്ധിപ്പിച്ചെങ്കിലും അത് മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിയത് ക്രമീകരിച്ചതാണെന്നാണ് ധനവകുപ്പിന്റെ വാദം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

Related Posts