മത്സ്യ സമ്പത്തിന്റെ വര്‍ധനവ് മുഖ്യ അജണ്ട; മന്ത്രി കെ രാജന്‍.

ഒല്ലൂക്കര:

മത്സ്യ സമ്പത്തിന്റെ വര്‍ധനവ് മുഖ്യ അജണ്ടായാണെന്നും മത്സ്യ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ രാജന്‍. മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഒല്ലൂക്കര ബ്ലോക്ക്തല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശുദ്ധമായ മത്സ്യം മാര്‍ക്കറ്റില്‍ എത്തേണ്ടതിന്റെ ആവശ്യകതയേറെയാണ്. മത്സ്യ കൃഷിക്ക് പൊതുജലാശയങ്ങൾ ഉപയോഗിക്കുന്നതിലൂടെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ സാധിക്കും. കുളങ്ങളുടെയും തടാകങ്ങളുടെയും സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണം. മത്സ്യ കൃഷി കൂടുതല്‍ വ്യാപകമാക്കണം. കൂടുതല്‍ കര്‍ഷകര്‍ കൃഷിയിലേക്ക് എത്തണം. ശുദ്ധമായ മത്സ്യ വിപണിയൊരുക്കി ഈ മേഖലയില്‍ സജീവ ഇടപെടല്‍ നടത്തണം. പീച്ചി അണക്കെട്ടില്‍ 10 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. പീച്ചിയെ ഒരു പ്രത്യേക ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിലൂടെ കൂടുതല്‍ ആളുകളെ ഉള്‍നാടന്‍ മത്സ്യ കൃഷിയിലേക്ക് എത്തിക്കാന്‍ സാധിക്കും. പീച്ചിയില്‍ പ്രദര്‍ശന സ്റ്റാളുകളൊരുക്കി മത്സ്യകൃഷിക്ക് കൂടുതല്‍ പ്രോത്സഹനം നല്‍കും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ പഞ്ചായത്തിലും ജലാശയങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി വെള്ളാനിക്കരയിലെ ശങ്കരംകുളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ചടങ്ങില്‍ ഫിഷറീസ് അസി. ഡയറക്ടര്‍ ടി ടി ജയന്തി സ്വാഗതം പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ രവി അധ്യക്ഷത വഹിച്ചു. പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന്‍, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍, മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹന്‍, നടത്തറ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫ്രാന്‍സിന ഷാജു, ഒല്ലൂക്കര ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി എസ് ബാബു, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ പ്രദീപ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts