തൃശ്ശൂർ പൂരത്തിന് കൊടിയേറി

തൃശ്ശൂരുകാർക്കിനി പൂരാവേശം. തൃശ്ശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറി. രാവിലെ 11.30 ഓടെ തിരുവമ്പാടിയിലും 12 മണിയോടെ പാറമേക്കാവിലും കൊടിയേറി. ഘടകക്ഷേത്രമായ ലാലൂരിലാണ് ആദ്യം കൊടിയേറിയത്. അയ്യന്തോളിൽ കോടിയേറിയതിനുശേഷം പിന്നീട് തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറി.

പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി പാറമേക്കാവിൽ കൊടിമരം നാട്ടി. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തി. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടി. തുടർന്ന് 5 ഗജവീരന്മാരുടെ അകമ്പടിയോടെ ഭഗവതിയെ എഴുന്നള്ളിച്ച് വടക്കുംനാഥ ക്ഷേത്രത്തിലെ കൊക്കർണിയിൽ എത്തിച്ചു.

തിരുവമ്പാടിയിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൊടികൂറയുയർത്തി. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയർത്തും. ഏപ്രിൽ 30നാണ് പൂരം.

Related Posts