ഭക്ഷ്യ സുരക്ഷ; സംസ്ഥാനത്ത് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഹെൽത്ത് കാർഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി അനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും കണക്കിലെടുത്താണ് സമയം അനുവദിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്ത എല്ലാ മെഡിക്കൽ പ്രാക്ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി ഹെൽത്ത് കാർഡ് ഉടൻ നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഫെബ്രുവരി ഒന്നുമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന തുടരും. ഹെൽത്ത് കാർഡ് ഇല്ലാത്തവർ ഫെബ്രുവരി 15നകം ഹെൽത്ത് കാർഡ് ഹാജരാക്കാൻ നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് ഭക്ഷണം പാചകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണം. രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറുടെ നിർദ്ദിഷ്ട മാതൃകയിലെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ശാരീരിക പരിശോധന, ദൃശ്യ പരിശോധന, ചർമ്മരോഗങ്ങൾ, വൃണം, മുറിവുകൾ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കണം. വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കും. പകർച്ചവ്യാധികൾ ഉണ്ടോ എന്നറിയാൻ രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഈ ഹെൽത്ത് കാർഡിന്‍റെ സാധുത ഒരു വർഷമാണ്.

Related Posts