ഉക്രൈനിലുള്ള ഇന്ത്യാക്കാര്‍ക്ക് സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യ

ന്യൂഡല്‍ഹി: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കും. ഉക്രൈനിലുള്ള ഇന്ത്യാക്കാര്‍ക്ക് മടങ്ങിവരുന്നതിന് സുരക്ഷിത പാതയൊരുക്കുമെന്നും ഇക്കാര്യത്തില്‍ മാനുഷിക പരിഗണനയോടെ പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലപോവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ റഷ്യ ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരക്ഷിതമായ പാത 'എത്രയും വേഗം' ഉറപ്പാക്കുമെന്നും അലപോവ് പറഞ്ഞു. യുഎന്നിലെ നിഷ്പക്ഷ നിലപാട് ഇന്ത്യ തുടരണമെന്നും അലപോവ് അഭ്യര്‍ത്ഥിച്ചു. ഉക്രൈന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യയോട് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ റഷ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റഷ്യ അന്വേഷണം നടത്തും. നവീന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. നവീന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും റഷ്യന്‍ അംബാസഡര്‍ പറഞ്ഞു. ഉക്രൈനില്‍ കുടുങ്ങിയ എല്ലാ ഇന്ത്യാക്കാരെയും നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഹാര്‍കീവ്, സുമി നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഇതിനായി സാധ്യമായ എല്ലാ മാര്‍ഗവും തേടും. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഇതിനായാണ് നാലു കേന്ദ്രമന്ത്രിമാരെ ഉക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യയുടെ സഹായം ലഭ്യമാകുന്നതോടെ, ഉക്രൈന്‍ രക്ഷാദൗത്യത്തിലെ നിര്‍ണായക പ്രതിസന്ധിയാണ് ഒഴിവാകുന്നത്.

ഹാര്‍കീവിലും സൂമിയിലും റഷ്യന്‍ സേന ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹാര്‍കീവില്‍ നിരവധി സ്‌ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഹാര്‍കീവ് നഗരത്തില്‍ റഷ്യന്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 112 പേര്‍ക്ക് പരിക്കേറ്റതായും ഹാര്‍കീവ് മേയര്‍ പറഞ്ഞു.

6000 റഷ്യന്‍ സൈനികരെ വധിച്ചതായി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. ബോംബുകള്‍ കൊണ്ട് റഷ്യയ്ക്ക് ഉക്രൈനെ ജയിക്കാനാകില്ല. പരമാവധി പെരുതുമെന്നും സെലന്‍സ്‌കി പറഞ്ഞു. അതിനിടെ ആക്രമണം രൂക്ഷമായ സൂമനിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ രക്ഷാദൗത്യം ഉടന്‍ ഉണ്ടായേക്കും. യാത്രയ്‌ക്കൊരുങ്ങാന്‍ നിര്‍ദേശം ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

Related Posts