കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും ജനപ്രിയ ഗായകനും അധ്യാപകനുമായിരുന്ന വി കെ ശശിധരന്‍ അന്തരിച്ചു

ചെങ്ങന്നൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയും ജനപ്രിയഗായകനുമായ വി.കെ. ശശിധരൻ (83) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു പുലർച്ചെ മൂന്നു മണിയോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം ചെങ്ങന്നൂരിലെ മകളുടെ വീട്ടിൽ എത്തിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലായിരുന്നു വി.കെ. ശശിധരന്റെ ജനനം. ആലുവ യു.സി കോളജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. 30 വർഷം കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിൽ അധ്യാപകനായിരുന്നു. പിന്നീട് വകുപ്പ് മേധാവിയായി വിരമിച്ചു.

ശാസ്ത്രബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ സംഗീതമുപയോഗിച്ച് ഗാനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും പരീഷത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന ജനകീയ ഗായകനായിരുന്നു വി കെ എസ് എന്നറിയപ്പെടുന്ന വി കെ ശശിധരന്‍. പരിഷത് ബാലവേദികളില്‍ ഒഴിച്ചുകൂടാനാവാത്തതായിരുന്നു ശശിധരന്റെ ഗാനാലാപനം. സംഗീതത്തെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള വ്യക്തി കൂടിയായിരുന്നു വി.കെ.എസ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണ സമിതി കൺവീനർ, ബാലവേദി കൺവീനർ, കൊല്ലം ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട് .

കൊല്ലം റ്റി കെ എം ആര്‍ട്സ് കോളേജില്‍ അധ്യാപികയായിരുന്ന വസന്ത ലതയാണ് ഭാര്യ. ഏക മകള്‍ ദീപ്തി കൊല്ലം ജില്ലാ ട്രഷറി ഉദ്യോഗസ്ഥയാണ്.

Related Posts