സ്വർണവില കുതിച്ചുയർന്നു, രൂപയുടെ മൂല്യത്തിൽ തകര്‍ച്ച; ഡോളറിനെതിരെ 75.27 ആയി.

ഉക്രയ്നെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. രാവിലത്തെ കണക്കുപ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 1.1ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി. സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4685 രൂപയുമായി. ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഡോളറിനെതിരെ 75.27 നിലവാരത്തിലേയ്ക്കാണ് രൂപ താഴ്ന്നത്. 74.59 നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്.

വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഓഹരി വിപണിയിലെ തകര്‍ച്ച, അസംസ്‌കൃത എണ്ണവിലയിലെ വര്‍ധന തുടങ്ങിയവയാണ് കറന്‍സിയെ ബാധിച്ചത്. വ്യാഴാഴ്ച സെന്‍സെക്‌സും നിഫ്റ്റിയും മൂന്നുശതമാനത്തിലേറെയാണ് തകര്‍ച്ചനേരിട്ടത്. ക്രൂഡ് ഓയിലിന്റെ വിലയാകട്ടെ ബാരലിന് 100 ഡോളര്‍ പിന്നിടുകയുംചെയ്തു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്.

റഷ്യ-ഉക്രയ്ൻ സംഘര്‍ഷം തുടരുന്നതിനാല്‍ റിസ്‌കുള്ള ആസ്തികളില്‍നിന്ന് വിദേശ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണം പോലുള്ള സുരക്ഷിത ആസ്തികളിലേയ്ക്ക് മാറുന്നതാണ് വിലവർദ്ധനവിന് കാരണമാകുന്നത്. ഡിമാന്‍ഡ് കൂടുന്നതോടെ സമീപഭാവിയില്‍ സ്വര്‍ണവിലയിലെ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts