ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഗുഡ്‌ബൈ ; തലസ്ഥാന നഗരസഭ

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരസഭയിൽ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഗുഡ്‌ബൈ പറയാനൊരുങ്ങി. നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വില്പനയും നഗരത്തിൽ നിരോധിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ബദൽ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് കവറുകൾ, ബാഗുകൾ, ചെരിപ്പുകൾ എന്നു തുടങ്ങി എവിടെത്തിരിഞ്ഞാലും പ്ലാസ്റ്റിക്ക് മയമാണ് തലസ്ഥാനത്തിപ്പോൾ, പ്ലാസ്റ്റിക് മാലിന്യം നഗരസഭയ്ക്കുതന്നെ വലിയ തലവേദനയായി മാറുന്നുവെന്ന തിരിച്ചറിവിലാണ് നഗരസഭ പ്ലാസ്റ്റിക്കിന് ബദലുമായി രംഗത്ത് എത്തിയത്.

ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ബദൽ ഉൾപ്പന്നങ്ങൾ പരിചയപ്പെടുത്താനും, പ്രചാരം വർധിപ്പിക്കുന്നതിനുമായി കോർപറേഷൻ പ്രദർശന മേള സംഘടിപ്പിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മേളയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം മേഖലകളിൽ ഇത്തരം ബദൽ ഉൾപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 75 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക് ഉൾപ്പന്നങ്ങളുടെ ഉപയോഗവും ഉത്പാദനവും കോർപറേഷൻ നിരോധിച്ചിട്ടുണ്ട്. 120 മൈക്രോൺ വരെയുള്ള പ്ലാസ്റ്റികിനും നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായിട്ടാണ് മേള സംഘടിപ്പിക്കുന്നത്.