സര്‍ക്കാര്‍ സഹായ ധനം എയ്ഡഡ് സ്ഥാപനങ്ങളുടെ മൗലികാവകാശമല്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാരില്‍ നിന്ന് സഹായ ധനം ലഭിക്കുക എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. സഹായം നിബന്ധനകള്‍ക്ക് വിധേയമാണ്. അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ ചോദ്യംചെയ്യാന്‍ സ്ഥാപനങ്ങള്‍ക്ക് അവകാശമില്ല.

ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസ നിയമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടു വന്ന 101-ാം റെഗുലേഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി.

സ്വന്തം നിബന്ധനകള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ സഹായധനം നല്‍കേണ്ടതെന്ന് സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാനാവില്ല. സ്ഥാപനങ്ങളുടെ താത്പര്യങ്ങള്‍ക്കൊപ്പം തങ്ങളുടെ ശേഷിയും കണക്കിലെടുത്താണ് സര്‍ക്കാര്‍ നയമുണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ ന്യൂനപക്ഷ, ന്യൂനപക്ഷേതര എയ്ഡഡ് സ്ഥാപനങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. എന്നാല്‍, ഒരേ തരത്തിലുള്ള സ്ഥാപനങ്ങളെ വ്യത്യസ്തമായി പരിഗണിച്ചാല്‍ ചോദ്യംചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സര്‍ക്കാരിന്റെ നയതീരുമാനം അങ്ങേയറ്റം ഏകപക്ഷീയമല്ലെങ്കില്‍ അതില്‍ ഇടപെടാതിരിക്കുകയാണ് ഭരണഘടനാ കോടതി ചെയ്യേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Related Posts