സ്വകാര്യത ഓരോരുത്തരുടെയും അവകാശം, എത്തിനോക്കരുത്: ഹൈക്കോടതി

കൊച്ചി: കൃത്യമായ കാരണമില്ലെങ്കിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാൻ സർക്കാർ ഏജൻസികൾക്ക് പോലും അവകാശമില്ലെന്ന് ഹൈക്കോടതി. അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. മന്ത്രി വീണാ ജോർജെന്ന വ്യാജേന തന്നെവച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് നേരത്തെ ക്രൈം എഡിറ്റർ ടി.പി നന്ദകുമാറിനെതിരെ യുവതി പരാതി നൽകിയിരുന്നു. യുവതിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ച കേസിൽ ഓൺലൈൻ ചാനലിലെ രണ്ട് ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്‍റെ പരാമർശം. വ്യക്തികൾക്കോ മാധ്യമങ്ങൾക്കോ പൗരൻമാരുടെ സ്വകാര്യതയിലേക്ക് നോക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് ക്രിമിനൽ നടപടിയാണ്. സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റൽ യുഗത്തിൽ, മനുഷ്യൻ മറന്നാലും, വിവരങ്ങൾ ഇന്‍റർനെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാൻ അനുവദിക്കുകയോ ചെയ്യില്ല. ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്ന അപകീർത്തികരമായ പരാമർശം ബാധിച്ച വ്യക്തിയുടെ ജീവിതത്തിൽ മായാത്ത പാടായി തുടരും. വ്യക്തികളുടെ ജീവിതത്തെ കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഓൺലൈൻ മാധ്യമങ്ങൾ വസ്തുതകൾ അന്വേഷിക്കണം. ചില ഓൺലൈൻ മാധ്യമങ്ങൾക്ക് വാർത്തകളേക്കാൾ അശ്ലീലം എഴുതി പ്രസിദ്ധീകരിക്കാനാണ് താൽപ്പര്യം. ജനാധിപത്യത്തിന്‍റെ നാലാം തൂണെന്ന നിലയിൽ മാധ്യമങ്ങളിലുള്ള വിശ്വാസം ചിലരുടെ പ്രവർത്തനങ്ങളുടെ ഫലമായി നഷ്ടപ്പെടുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


Related Posts