മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം; സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉടനെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച് ദിവസങ്ങൾക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. കാസർകോട് പെൺകുട്ടിയുടെ മരണത്തിന്‍റെ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണം. ഭക്ഷണത്തിൽ മായം കലർത്തുന്ന സ്ഥാപനങ്ങൾ അടച്ചിട്ടുകഴിഞ്ഞാൽ തുറക്കാൻ കഴിയില്ല. സംസ്ഥാനത്തുടനീളം പരിശോധനാ അധികാരങ്ങളുള്ള പ്രത്യേക ടാസ്ക് ഫോഴ്സ് ഉടൻ രൂപീകരിക്കും. പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് രണ്ടോ മൂന്നോ ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കും. ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ നടപടിയെടുക്കാൻ കഴിയുമെന്ന് സർക്കാർ ഉറപ്പാക്കും. ഉദ്യോഗസ്ഥർ നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. കാസർകോട് സ്വദേശിനിയായ അഞ്ജുശ്രീ പാർവ്വതി കുഴിമന്തി കഴിച്ച് മരിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ കോട്ടയത്ത് രമ്യ എന്ന സ്ത്രീ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയത്.

Related Posts