ഗുജറാത്തില്‍ കനത്ത മഴ; ആശങ്കയോടെ ജനങ്ങള്‍

ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ ഏഴ് പേര്‍ മരിച്ചു. 66 ഗ്രാമങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു. ഛോട്ടാഉദ്ദേപൂര്‍, നവ്‌സാരി, നല്‍സാദ് എന്നിവിടങ്ങളില്‍ നിന്ന് 3200 പേരെ ഒഴിപ്പിച്ചു. ദോസ്വാദ അണക്കെട്ട് നിറഞ്ഞു കവിഞ്ഞു. 9000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 468 പേരെ രക്ഷപ്പെടുത്തി. നവസാരിയില്‍ വീടുകള്‍ വെള്ളത്തിനടിയിലാണ്. അടുത്ത അഞ്ചു ദിവസം പല ജില്ലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ സേനയെയും ദേശീയ ദുരന്ത നിവാരണ സേനയെയും രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു.

പല ജനവാസ മേഖലകളിലും വെള്ളം കെട്ടിനില്‍ക്കുകയാണ്. അടിപ്പാതകളിലും റോഡുകളിലും വെള്ളം കയറി. സാധ്യമായ എല്ലാ സഹായവും കേന്ദ്രം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉറപ്പ് നല്‍കി.അംബിക നദിയുടെ തീരത്ത് കുടുങ്ങിയ 16 പേരെ എയര്‍ ലിഫ്റ്റ് ചെയ്തു. അഹമ്മദാബാദ് നഗരത്തില്‍ ഞായറാഴ്ച രാത്രി 219 മില്ലിമീറ്റര്‍ മഴ പെയ്തിരുന്നു. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. പലയിടത്തും പൊതുഗതാഗതം തടസ്സപ്പെട്ട നിലയില്‍ തുടരുകയാണ്.

Related Posts