ഗബ്രിയേല ചുഴലിക്കാറ്റ്; ന്യൂസിലൻഡിൽ 5 മേഖലകളിൽ അടിയന്തരാവാസ്ഥ

ഓക്ക് ലാൻഡ്: വൻ ചുഴലിക്കാറ്റിൽ നിന്ന് രക്ഷതേടി ന്യൂസിലൻഡ്. രാജ്യത്ത് ഇതുവരെ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുഴലിക്കാറ്റ് ന്യൂസിലൻഡിന്‍റെ വടക്കൻ ഭാഗത്ത് വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. ഓക്ക് ലാൻഡ് ഉൾപ്പെടെ 5 പ്രദേശങ്ങളെ ചുഴലിക്കാറ്റും കനത്ത മഴയും സാരമായി ബാധിച്ചു. പ്രദേശത്തെ 58,000 വീടുകളിൽ വൈദ്യുതി മുടങ്ങി. നിരവധി വീടുകൾ തകർന്നു. ഔദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് അതിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തീരപ്രദേശങ്ങളിൽ പലയിടത്തും റോഡുകളിൽ വെള്ളം കയറി. ഉയർന്ന തിരമാലകൾ കരയിലേക്ക് ഇരച്ചുകയറി. പലയിടത്തും വീടുകൾക്ക് മുകളിലേക്ക് കൂറ്റൻ മരങ്ങൾ വീണു. ഇവിടെയുള്ളവർ ജീവൻ രക്ഷിക്കാനായി മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ചുഴലിക്കാറ്റിനെ നേരിടാൻ ഓക്ക് ലാൻഡ് ഉൾപ്പെടെ അഞ്ച് മേഖലകളിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ അടിയന്തരാവസ്ഥ പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലകൾക്കായി 11.5 ദശലക്ഷം ന്യൂസിലന്‍ഡ് ഡോളർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുമുണ്ട്.

Related Posts