'കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുരനടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും നിങ്ങളോടൊപ്പം'; ഹൃദയം തൊടുന്ന വിടവാങ്ങൽ കുറിപ്പുമായി ആദിത്യ ആർ ഐപിഎസ്

തൃശൂർ: ഔദ്യോഗിക ജോലിയുടെ ഭാഗമായി ഡൽഹിയിലേക്ക് സ്ഥലം മാറി പോകുന്ന തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആയ ആദിത്യ ആർ ഐപിഎസ് ആണ് വികാരഭരിതമായ വിടവാങ്ങൽ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 2020 ജനുവരി 8 ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ കൊവിഡ്-19 രോഗം തൃശൂരിൽ റിപ്പോർട്ട് ചെയ്തതു മുതൽ അടച്ചിടലിന്റെ നാളുകളിൽ പല മേഖലകളിലുള്ള വ്യക്തികളും, സംഘടനകളുമായി സഹകരിച്ച് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തനങ്ങളും, തൃശൂർ പൂരത്തിന്റെ ക്രമാസമാധാനപാലനത്തെ കുറിച്ചും, സംസ്ഥാനത്ത് ആദ്യമായി വനിതാ പോലീസ് ബുള്ളറ്റ് പട്രോളിങ്ങ് ടീം സജ്ജമാക്കിയതും, പ്രശംസ നേടിയ തൃശൂർ കോർപ്പറേഷന്റേയും, ജില്ലാ പോലീസിന്റേയും, കേബിൾ ടിവി ഓപ്പറേറ്റർമാരുടേയും, വ്യാപാരി വ്യവസായി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ബാങ്കുകൾ തുടങ്ങിയവയുടെയെല്ലാം സഹകരണത്തോടെ ആരംഭിച്ച സിസിടിവി നിരീക്ഷണ സംവിധാനത്തെ കുറിച്ചും കുറിപ്പിൽ പങ്കുവച്ചിരിക്കുന്നു. തൃശൂരിന്റെ തനതായ ആഘോഷങ്ങളോടൊപ്പം ഇഴുകിച്ചേർന്ന് ഓരോ തൃശൂർ നിവാസിയും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെയെന്നും, 'കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുരനടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും നിങ്ങളോടൊപ്പം. അത്രക്കിഷ്ടമാണ് എനിക്ക് തൃശൂരിനെ, തൃശൂരിലെ ജനങ്ങളെ' എന്നും പറഞ്ഞുകൊണ്ടാണ് തൃശ്ശൂരിന്റെ പ്രിയപ്പെട്ട സിറ്റി പോലീസ് കമ്മീഷണർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം:-

"തൃശൂരിന് വിട, സ്നേഹത്തോടെ.

എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങൾ സമ്മാനിച്ച തൃശൂരിനോട് ഞാൻ വിടപറയുകയാണ്. സ്ഥലം മാറ്റങ്ങളും, ഔദ്യോഗിക തിരക്കുകളും പോലീസുദ്യോഗസ്ഥർക്ക് പതിവാണ്. അങ്ങിനെ, അനിവാര്യമായ ഒരു മാറ്റം വന്നിരിക്കുന്ന വിവരമാണ് ഞാൻ നിങ്ങളെ അറിയിക്കുന്നത്.

2020 ജനുവരി 8 നാണ് ഞാൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. അവിടന്നങ്ങോട്ട് സംഭവബഹുലമായ നാളുകൾ! 2020 ജനുവരി 30 ന് ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 രോഗം തൃശൂരിൽ റിപ്പോർട്ട് ചെയ്തു. പിന്നെ അടച്ചിടലിന്റെ ദിവസങ്ങൾ, അതിഥി തൊഴിലാളികൾക്കും, പാവപ്പെട്ടവർക്കും ഭക്ഷണവും മരുന്നുമെല്ലാം എത്തിക്കുന്നതിനും, രോഗം പടരാതിരിക്കുന്നതിനും വളരെയേറെ പണിപ്പെടേണ്ടി വന്നു. എത്രയേറെ വ്യക്തികളും, സംഘടനകളുമാണ് പോലീസിനോട് തോളോടു തോൾ ചേർന്ന് ജനങ്ങൾക്ക് സഹായവുമായി എത്തിയത് ! അവരെയെല്ലാം ഞാൻ അഭിവാദ്യം ചെയ്യുന്നു.

2020 ലെ തൃശൂർ പൂരം - ചരിത്രത്തിലാദ്യമായി - ഒരു ചടങ്ങുപോലുമില്ലാതെ കടന്നുപോയി. 2021 ലെ തൃശൂർ പൂരമാകട്ടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ ചടങ്ങുകളും എഴുന്നെള്ളിപ്പുകളും പതിവുപോലെ നടന്നു. പക്ഷേ, ഒരൊറ്റ കാണികളെപ്പോലും പ്രവേശിപ്പിക്കാതെ, കേവലം നടത്തിപ്പുകാരേയും, വാദ്യക്കാരേയും മാത്രം പ്രവേശിപ്പിച്ചുകൊണ്ട്, മാത്രമായിരുന്നു. എല്ലാവരേയും കോവിഡ് പരിശോധന നടത്തി, പാസ്സുകൾ വിതരണം ചെയ്ത്, കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി പൂരത്തിന് സുരക്ഷയൊരുക്കേണ്ടി വന്നത് വലിയൊരു കടമ്പയായിരുന്നു. 2022 ലാകട്ടെ, തൃശൂർ പൂരം ഇതുവരെ കണ്ടതിൽ വെച്ച്, ഏറ്റവും വലിയ ജനസഞ്ചയമാണ് സാക്ഷ്യം വഹിച്ചത്. 3000 ഓളം പോലീസുദ്യോഗസ്ഥരാണ് ഡ്യൂട്ടിക്ക് വിന്യസിക്കപ്പെട്ടത്. മഴ കാരണം മൂന്ന് തവണ പ്രധാന വെടിക്കെട്ട് മാറ്റി വെക്കേണ്ടി വന്നു. യാതൊരു ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായില്ലെന്നു മാത്രമല്ല, പോലീസിന് ഒരു കേസുപോലും രജിസ്റ്റർ ചെയ്യേണ്ടി വന്നില്ല. ജനങ്ങളുടെ സഹകരണം പ്രത്യേകം എടുത്തു പറയേണ്ടതാണ്.

തൃശൂർ സിറ്റി പോലീസിന് സർവ്വവിധ പിന്തുണയും, ക്രിയാത്മക വിമർശനവും നൽകിയ എല്ലാ മാധ്യമങ്ങളേയും ഞാൻ അഭിനന്ദിക്കുന്നു. അതുപോലെത്തന്നെ, തൃശൂർ സിറ്റി പോലീസിന്റെ സാമൂഹ്യ മാധ്യമങ്ങൾ പിന്തുടർന്ന് വിദൂരത്തിരുന്ന് സംവദിക്കുന്ന ആയിരക്കണക്കിന് പ്രേക്ഷകരോടും നന്ദിയുണ്ട്.

പോലീസിന്റെ ഭാഗത്തുനിന്നു നോക്കിയാൽ സംസ്ഥാനത്ത് ആദ്യമായി വനിതാ പോലീസ് ബുള്ളറ്റ് പട്രോളിങ്ങ് ടീം സജ്ജമാക്കിയത് തൃശൂർ സിറ്റി പോലീസാണ്. തൃശൂർ കോർപ്പറേഷന്റേയും, ജില്ലാ പോലീസിന്റേയും, കേബിൾ ടിവി ഓപ്പറേറ്റർമാരുടേയും, വ്യാപാരി വ്യവസായി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ബാങ്കുകൾ തുടങ്ങിയവയുടെയെല്ലാം സഹകരണത്തോടെ ആരംഭിച്ച സിസിടിവി നിരീക്ഷണ സംവിധാനം പരക്കെ പ്രശംസിക്കപ്പെട്ടതാണ്. ഏറ്റവും ആധുനിക രീതിയിൽ പണിതീർത്ത ഗുരുവായൂർ ടെമ്പിൾ, കുന്നംകുളം പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ കേരള പോലീസിനു തന്നെ അഭിമാനമാണ്. ഇക്കാലയളവിൽ നിരവധി സംസ്ഥാന - ദേശീയ പുരസ്കാരങ്ങളും തൃശൂർ സിറ്റി പോലീസ് നേടുകയുണ്ടായി.

ഞാനിതെല്ലാം പറയുമ്പോഴും, എന്നോടൊപ്പം നിന്ന് അഹോരാത്രം ജോലിചെയ്യുന്ന എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ അനുമോദിക്കേണ്ടതുണ്ട്. എത്ര കഠിനമായ ജോലികളും മന്ദസ്മിതത്തോടെ പൂർത്തിയാക്കുന്ന തൃശൂരിലെ ഓരോ പോലീസുദ്യോഗസ്ഥരേയും, അവർക്ക് പൂർണ പിന്തുണ നൽകുന്ന കുടുംബാംഗങ്ങളേയും ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നു.

തൃശൂരിനോട് വിടപറയുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഓർമ്മിക്കുക തൃശൂരിലെ ജനങ്ങളെയാണ്. തൃശൂർ പൂരവും, പുലിക്കളിയും, കുമ്മാട്ടിയും, കാവടിയും, ബോൺ നത്താലെ തുടങ്ങി ഉത്സവങ്ങളും ആൾക്കൂട്ടവുമില്ലാത്ത തൃശൂരിനെ സങ്കൽപ്പിക്കാൻ പോലുമാകില്ല. അതിനോടെല്ലാം ഇഴുകിച്ചേർന്ന് ഓരോ തൃശൂർ നിവാസിയും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെയെന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. തൃശൂരിന്റെ ചരിത്രം പരിശോധിച്ചാൽ വലിയ ക്രമസമാധാന പ്രശ്നങ്ങളോ, രാഷ്ട്രീയ - മത-സാമുദായിക വിദ്വേഷങ്ങളോ ഉണ്ടായിട്ടേയില്ല. അത് എക്കാലവും അങ്ങിനെത്തന്നെ തുടരും.

ഔദ്യോഗിക ജോലിയുടെ ഭാഗമായി ഡൽഹിയാണ് എന്റെ അടുത്ത പ്രവൃത്തിമണ്ഡലം. അനിവാര്യമായ ഈ മാറ്റത്തെ അംഗീകരിച്ച്, ഈ ചവിട്ടുപടികളിലൂടെ ഞാനിറങ്ങുമ്പോൾ, മനസ്സിലൊരു വിങ്ങലുണ്ട്. നിങ്ങൾ തന്ന സ്നേഹവും, വിശ്വാസവും ഞാൻ അതേ ഊർജ്ജത്തോടെ എന്റെ അടുത്ത പിൻഗാമിക്ക് കൈമാറുന്നു. എന്റെ മനസ്സിൽനിന്നും തൃശൂർ ഒരിക്കലും മായുകയില്ല. കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുരനടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും നിങ്ങളോടൊപ്പം. അത്രക്കിഷ്ടമാണ് എനിക്ക് തൃശൂരിനെ, തൃശൂരിലെ ജനങ്ങളെ.

വിശ്വസ്തതയോടെ,
ആദിത്യ ആർ ഐപിഎസ്,
സിറ്റി പോലീസ് കമ്മീഷണർ, തൃശൂർ."


Related Posts