എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല നടപ്പാക്കിയ ആർത്തവകാല മാതൃക സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന കാര്യം പരിഗണനയിലാണ്. വിദ്യാർത്ഥി യൂണിയന്‍റെ ആവശ്യപ്രകാരമാണ് കുസാറ്റിൽ ആർത്തവ അവധി അനുവദിക്കാൻ തീരുമാനിച്ചത്. ആർത്തവകാലത്ത് വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് തീരുമാനം വിപുലീകരിക്കാനാണ് ആലോചന. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണം. എന്നാൽ ആർത്തവകാലം കണക്കിലെടുത്ത് 73 ശതമാനം ഹാജർ ഉണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുവാദം നൽകുന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നിട്ടുണ്ട്. മറ്റ് സർവകലാശാലകളിലും ഇത് നടപ്പാക്കുന്നത് പെൺകുട്ടികൾക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

Related Posts