മധ്യപ്രദേശില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് 15 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഭോപാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ ട്രക്കും ബസ്സും കൂട്ടിയിടിച്ച് 14 തൊഴിലാളികള്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് നൂറോളം ആളുകള്‍ ബസ്സിലുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലുള്ള തങ്ങളുടെ വീടുകളിലേക്ക് ദീപാവലി അവധി ആഘോഷിക്കാന്‍ പോവുന്നവരാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്കാണ് അപകടം നടന്നത്. മറ്റൊരു അപകടത്തില്‍ പെട്ട് ദേശീയപാതയില്‍ കുടുങ്ങിയതായിരുന്നു ട്രക്ക്. ഇതിന് പുറകിലേക്ക് ബസ്സ് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ രേവയിലെ സഞ്ജയ്ഗാന്ധി ആശുപത്രിയിലും മറ്റുള്ളവരെ സുഹാഗിയിലെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ കട്നിയില്‍ നിന്നാണ് ഗൊരഖ്പുരിലേക്ക് തൊഴിലാളികൾ ബസ്സ് കയറിയത്. ഹൈദരാബാദില്‍ നിന്ന് പ്രത്യേക ബസില്‍ കട്‌നിയിലെത്തിയ ശേഷം അവിടുന്ന് മറ്റൊരു ബസില്‍ ഗൊരഖ്പുരിലക്ക് തിരിക്കുകയായിരുന്നു. വഴിയാത്രക്കാരാണ് അപകട വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും അതിന് ശേഷമേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഖേദം പ്രകടിപ്പിച്ചു.

Related Posts