കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; 4 പ്രതികളും അറസ്റ്റില്‍

കൊച്ചി: ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. 19 കാരിയായ മോഡലാണ് ബലാത്സംഗത്തിനിരയായത്. ഡിജെ പാർട്ടി എന്ന് പറഞ്ഞാണ് യുവതിയെ ബാറിൽ എത്തിച്ചത്. അവരെല്ലാം അവിടെ വച്ച് മദ്യപിച്ചു. തുടർന്ന് കാറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവം ആസൂത്രിതമാണോ എന്ന് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. രാജസ്ഥാൻ സ്വദേശിനിയായ സുഹൃത്തും മോഡലാണ്. അങ്ങനെയാണ് ഇരുവരും പരസ്പരം അറിയുന്നത്. രാജസ്ഥാൻ സ്വദേശിനിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. പൊടി കലർത്തി എന്നതുൾപ്പെടെയുള്ള മൊഴികൾ സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന നടത്തണം. ഇതിനായി രക്തസാമ്പിളുകൾ ഉൾപ്പടെ ശേഖരിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. പീഡനത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോൾ ആശുപത്രിയിൽ നിന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്നും ബാറിലും വീട്ടിലും ഉൾപ്പെടെ പൊലീസ് തിരച്ചിൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Posts