ആദിവാസി യുവാവ് മരിച്ച സംഭവം; പൊലീസ് സഹായം തേടിയതിന്റെ തെളിവുകള്‍ പുറത്ത്‌

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്നതിന് മുമ്പ് വിശ്വനാഥൻ പൊലീസിന്‍റെ സഹായം തേടിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചു. മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം ചോദ്യം ചെയ്ത ദിവസം അർദ്ധരാത്രിയോടെയാണ് വിശ്വനാഥൻ ഓടിപ്പോയത്. ഇതിനുമുമ്പ് മൂന്ന് തവണ വിശ്വനാഥൻ സഹായത്തിനായി പൊലീസിനെ വിളിച്ചിരുന്നു. വിശ്വനാഥൻ രാത്രി 12.05, 12.06, 12.09 എന്നീ സമയങ്ങളിലാണ് കൺട്രോൾ റൂം നമ്പറിലേക്ക് വിളിച്ചത്. മൂന്ന് തവണയും കോൾ പെട്ടെന്ന് കട്ടായി. തിരുവനന്തപുരത്തെ കൺട്രോൾ റൂമിലേക്കാണ് കോൾ വന്നത്. ആൾക്കൂട്ടത്തിനിടയിൽ അപമാനിതനായതിനാൽ സഹായത്തിനായി വിളിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പിറ്റേന്നാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് രാത്രി ആശുപത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയാമെന്ന് കരുതുന്ന രണ്ട് പേരെ കണ്ടെത്താൻ അന്വേഷണ സംഘം ഇപ്പോൾ വയനാട്ടിലുണ്ട്. വിശ്വനാഥൻ ഇവരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.



Related Posts