കോവിഷീൽഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി.

കൊച്ചി: കോവിഷീൽഡ് വാക്സീൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുമ്പുള്ള ഇടവേളയായി 84 ദിവസം എന്നു നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. വാക്സീൻ ലഭ്യതയുടെ അടിസ്ഥാനത്തിലാണോ വാക്സീന്റെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാനാണ് കോടതിയുടെ നിർദേശം.

കിറ്റെക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ചോദ്യം. ജീവനക്കാർക്ക് വേണ്ട വാക്സിൻ കമ്പനി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് നൽകാൻ കമ്പനി അനുമതി തേടിയിരുന്നു. എന്നാൽ 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് നൽകാൻ സർക്കാർ അനുമതി നൽകിയില്ല. ഇതേത്തുടർന്നാണ് കമ്പനി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കേന്ദ്രമാണ് നിലപാട് എടുക്കേണ്ടതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി. തുടർന്നാണ് കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയത്.

ആദ്യഘട്ടം വാക്സീനേഷൻ ആരംഭിക്കുമ്പോൾ രണ്ടു കോവിഷീൽഡ് ഡോസുകൾക്ക് ഇടയിലുള്ള കാലാവധി ആറാഴ്ച ആയിരുന്നെങ്കിലും വാക്സീൻ ലഭ്യത ഇല്ലാതെ വന്നതോടെയാണ് ദൈർഘ്യം നീട്ടിയത് എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫലപ്രാപ്തിക്ക് 84 ദിവസം തന്നെ കാത്തിരിക്കണോ എന്നു വ്യക്തമാക്കണം എന്ന് കോടതി കേന്ദ്രത്തോടു ചോദിച്ചിരിക്കുന്നത്. സ്വന്തം നിലയിൽ വാക്സിൻ വാങ്ങുന്നവർക്ക് ഇടവേള കുറയ്ക്കാമല്ലോ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ഇക്കാര്യത്തിൽ കേന്ദ്രം ഉടൻ നിലപാട് അറിയിക്കും. കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Related Posts